മാണ്ഡ്യ : കർണാടകയിൽ വിഷാദരോഗിയായ ഒരാൾ സ്വന്തം ബിഎംഡബ്ല്യു കാർ കാവേരി നദിയിൽ ഒഴുക്കി. ബെംഗളൂരു സ്വദേശിയായ രൂപേഷ് എന്നയാളുടേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് നിമിഷംബ ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
അമ്മയുടെ മരണശേഷം വിഷാദരോഗിയായി മാറിയതാണ് രൂപേഷ് എന്ന് പൊലീസ് പറയുന്നു. ബുധനാഴ്‌ച (മെയ് 25) ക്ഷേത്രത്തിലെത്തിയ ഇയാൾ തന്‍റെ ബിഎംഡബ്ല്യു കാർ കാവേരി നദിയിലേക്ക് തള്ളിയിടുകയായിരുന്നു. വ്യാഴാഴ്‌ചയാണ് (മെയ് 26) സംഭവം പുറംലോകമറിയുന്നത്.
നദിയിൽ മുങ്ങിയ കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാർ ഉടമ രൂപേഷിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ നിലവിലെ മാനസികാവസ്ഥയെക്കുറിച്ച് ബന്ധുക്കളെ വിവരമറിയിച്ചെന്നും വിശദീകരിച്ചു.