ശ്രീനഗർ: കശ്‌മീരിലെ 84.3 ശതമാനം പേരിലും കൊവിഡ് ആന്‍റിബോഡി കണ്ടെത്തിയെന്ന് സീറോ സർവേ ഫലം. ശ്രീനഗറിലെ ഗവൺമെന്‍റ് മെഡിക്കൽ കോളജ്, നാഷണൽ ഹെൽത്ത് മിഷനും ഷെരി-കശ്‌മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി നടത്തിയ സർവേയിലാണ് കൊവിഡ് ആന്‍റിബോഡിയുള്ളവരുടെ കൂടുതൽ കണക്ക് പുറത്തുവന്നത്.
ഏഴ് വയസിന് മുകളിലുള്ള കുട്ടികളുടെയടക്കം 400 പേരുടെ സാമ്പിളുകളാണ് വാലിയിലെ ഓരോ ജില്ലയിൽ നിന്നും പരിശോധനക്കായി സ്വീകരിച്ചത്. 3,586 പേരുടെ സാമ്പിളുകൾ പരിശോധിച്ചെന്നും 3,025 സാമ്പിളുകളിലാണ് ആന്‍റിബോഡി കണ്ടെത്തിയെന്നും സർവെ ഫലത്തിൽ പറയുന്നു. പരിശോധിച്ച സാമ്പിളുകളിൽ ശ്രീനഗറിൽ 89.77ശതമാനം പേരിലും ആന്‍റിബോഡി കണ്ടെത്തി. കുറവ് ആന്‍റിബോഡി കണ്ടെത്തിയത് പുൽവാമയിലാണ്. 78.24 ശതമാനം പേരിലാണ് പുൽവാമയിൽ ആന്‍റിബോഡി കണ്ടെത്തിയത്.
അനന്ത്നഗറിൽ 87.23 ശതമാനം, ഷോപ്പിയനിൽ 86.89 ശതമാനം, ബാരാമുള്ളയിൽ 84.42 ശതമാനം, ബുദ്‌ഗാമിൽ 83.68 ശതമാനം, കുൽഗാമിൽ 82. 95 ശതമാനം, ഗന്ദർബാലിൽ 82.8 ശതമാനം, കുപ്‌വാരയിൽ 81.5 ശതമാനം എന്നിങ്ങനെയാണ് ജില്ലകളിൽ ആന്‍റിബോഡി കണ്ടെത്തിയവരുടെ സർവെ ഫലം. അതേ സമയം മാസങ്ങളായി ജമ്മു കശ്‌മീരിൽ കൊവിഡ് കേസുകൾ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മേഖലയിൽ കൊവിഡ് മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ട്.
ALSO READ: കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ കർമപദ്ധതിയൊരുക്കി തിരുവനന്തപുരം നഗരസഭ