പുതുച്ചേരി: ''എന്‍റെ പിതാവിന്‍റെ കൊലയാളികളോട് എനിക്ക് ദേഷ്യവും വെറുപ്പും ഇല്ല, ഞാൻ അവരോട് ക്ഷമിച്ചു'' , മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യത്തിന് പോണ്ടിച്ചേരി ഭാരതിദാസൻ കോളജിലെ വനിതാ വിദ്യാർഥികൾക്ക് രാഹുൽ ഗാന്ധി നൽകിയ മറുപടിയാണിത്.
വിദ്യാർത്ഥികളുമായുള്ള സംഭാഷണത്തിൽ രാഹുൽ ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിച്ചു. കാലാവസ്ഥാ വ്യതിയാന പ്രവർത്തകയായ ദിഷാ രവിയെ അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ഗാന്ധി പറഞ്ഞു, ഈ രാജ്യത്ത് ആര് എപ്പോൾ വേണമെങ്കിലും അറസ്റ്റിലാകും. ഇങ്ങനെ പറഞ്ഞതിന് ചിലപ്പോൾ ഞാൻ അറസ്റ്റിലായേക്കാം. എന്നാൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ അവയെ വെല്ലുവിളിക്കുകയും അവർക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പോണ്ടിച്ചേരിയിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ പോണ്ടി സോളൈനഗർ മത്സ്യത്തൊഴിലാളി സമൂഹവുമായും സംസാരിച്ചു.