ഹൈദരാബാദ്: യുവതികളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തുറന്ന് പെൺകുട്ടികളെ വഞ്ചിച്ച യുവാവിനെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മണികോണ്ടയിൽ താമസിക്കുന്ന സുമന്ത് എന്നയാളാണ് അറസ്റ്റിലായത്.
ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുറന്ന ഇയാള്‍ നിരവധി യുവതികളുമായി ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവരുമായി സൗഹൃദം സൃഷ്‌ടിച്ച ശേഷം അവരുടെ ഫോട്ടോകൾ ശേഖരിക്കാൻ തുടങ്ങി. ഈ ഫോട്ടോ മോര്‍ഫ് ചെയ്താണ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നത്. പെണ്‍ക്കുട്ടികള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചതായും പരാതിയുണ്ട്.
ഇതിനകം 70 പെൺകുട്ടികളെ ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരം കേസുകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത്തരക്കാരെ തിരിച്ചറിയാൻ പ്രയാസമാണെന്നും ഹൈദരാബാദ് സൈബർ ക്രൈം എസിപി പ്രസാദ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ അപരിചിതരുമായി ചാറ്റ് ചെയ്യാതിരിക്കാൻ പെൺകുട്ടികള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.