ന്യൂഡൽഹി: കൊവിഡ് രോഗികൾക്ക് ആശ്വാസ നീക്കവുമായി കേന്ദ്ര സർക്കാർ. കൊവിഡ് കെയർ ആശുപത്രികൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ്ടിയിൽ ഇളവ് പ്രഖ്യാപിച്ച് ആധായനികുതി വകുപ്പ്. കൊവിഡ് രോഗികളുടെ ചികിത്സക്കായി രണ്ട് ലക്ഷത്തിൽ കൂടുതൽ തുക ഇനി ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും പണമായി അടക്കാൻ സാധിക്കുന്ന വിജ്ഞാപനം കേന്ദ്ര ബോർഡ് ഓഫ് ഡയറക്ട് ടാക്സ് പുറപ്പെടുവിച്ചു. എന്നാൽ ഇളവ് 2021 ഏപ്രിൽ 1 മുതൽ 2021 മെയ് 31 വരെ മാത്രമാണ്.
കള്ളപ്പണം തടയുന്നതിനുള്ള നടപടിയായാണ് 2017 ൽ കേന്ദ്ര സർക്കാർ സെക്ഷൻ 269 എസ്ടി അവതരിപ്പിച്ചത്. ഒരു വ്യക്തിയിൽ നിന്ന് ഒരു ദിവസം 2 ലക്ഷത്തിൽ കൂടുതൽ തുക പണമായി സ്വീകരിക്കുന്നതിനെ ഇത് വിലക്കുന്നു.
എന്നാൽ ഇങ്ങനെ പണം അടക്കുന്നവർ രോഗിയുടെയും പണമടയ്ക്കുന്നയാളുടെയും പാൻ അല്ലെങ്കിൽ ആധാർ, രോഗിയും പണമടയ്ക്കുന്നവനും തമ്മിലുള്ള ബന്ധം എന്നിവ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററിലും ഹാജരാക്കണം. കൊവിഡ് ചികിൽസയ്ക്കായി ആശുപത്രികളിലെത്തുന്ന രോഗികളുടെ ബന്ധുക്കളും പരിചാരകരും നേരിടുന്ന ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുകയാണ് ഈ നീക്കം ലക്ഷ്യം വക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്തെ കഴിഞ്ഞ ദിവസത്തെ കൊവിഡ് കേസുകൾ 4.14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3915 കൊവിഡ് മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി.
കൂടുതൽ വായിക്കാൻ: പിടിവിട്ട് കർണാടക; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മരണങ്ങൾ