പനാജി: ഗോവയിൽ വൈദ്യുതി ഉപഭോക്താക്കൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു. തിങ്കളാഴ്ച പോർവോറിമിലെ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ 2020ലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. വിവിധ കാരണങ്ങളാൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാതെ വന്ന ഉപഭോക്താക്കൾക്ക് പദ്ധതി വഴി തവണകളായി ബില്ലുകൾ അടയ്ക്കാം. ഒറ്റത്തവണയായി പണമടയ്ക്കുന്നവർക്ക് അല്ലെങ്കിൽ കുറഞ്ഞ സമയപരിധിയ്ക്കുള്ളിൽ ബിൽ അടയ്ക്കുന്നവർക്ക് പേയ്മെന്‍റ് ഫീസ് എഴുതിത്തള്ളുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ജനങ്ങൾക്ക് അനുകൂലമാണെന്നും ദരിദ്രരുടെയും സാധാരണക്കാരുടെയും താൽപ്പര്യത്തിന് മുൻഗണന നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി സർക്കാർ തീരുമാനമെടുക്കില്ല. ഇതിനെ സംസ്ഥാന ക്ഷേമപദ്ധതി എന്ന് വിശേഷിപ്പിച്ച അദ്ദേഹം പദ്ധതിയെ മഹത്തായ വിജയമാക്കി മാറ്റാൻ സർക്കാരുമായി സഹകരിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. സംസ്ഥാനത്ത് അവതരിപ്പിച്ച ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിതെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. പദ്ധതി ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾ വൈദ്യുതി വകുപ്പിന് നൽകേണ്ട കുടിശ്ശികയ്ക്ക് പരിധിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് / ആർടിജിഎസ് എന്നിവ വഴി വകുപ്പിന്‍റെ വെബ്‌സൈറ്റായ www.goaelectricity.gov.in ൽ ഒടിഎസ്എസ് 2020 ന് കീഴിൽ പണമടയ്ക്കാം. പദ്ധതി ലഭ്യമാക്കുന്നതിനുള്ള എല്ലാ വിവരങ്ങളും വകുപ്പിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഉപയോക്താക്കൾക്ക് അടുത്തുള്ള ഡിപ്പാർട്ട്‌മെന്‍റ് ഓഫീസുമായി ബന്ധപ്പെടാം. അല്ലെങ്കിൽ 1912, 7350622000 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുകയോ ചോദ്യങ്ങൾ cee-elec.goa@nic.in ൽ പോസ്റ്റുചെയ്യുകയോ ചെയ്യാം. ചടങ്ങിൽ പവർ സെക്രട്ടറി കുനാൽ, ടിജെഎസ്ബി ബാങ്ക് മാനേജർ അരുൺ ഭട്ട് എന്നിവരും പങ്കെടുത്തു.