ഒഡീഷ: പെട്രോള്‍ ഡീസല്‍ വില താങ്ങാനാകാത്തവിധം കുതിച്ചുയരുമ്പോള്‍ ബദൽ മാർഗം അവതരിപ്പിക്കുകയാണ് ഒഡീഷക്കാരനായ സുശീല്‍ കുമാര്‍ അഗര്‍വാള്‍. കർഷകനും ബിസിനസുകാരനുമായ സുശീൽ ലോക്ക് ഡൗൺ സമയത്ത് നിർമിച്ച സൗരോർജ കാർ എട്ടര മണിക്കൂര്‍ ചാര്‍ജ് ചെയ്താൽ 300 കിലോമീറ്റർ ഓടിക്കാം.ഒഡീഷ- മയൂര്‍ബഞ്ച് ജില്ലയിലെ കരംചിയ സ്വദേശിയായ ഇദ്ദേഹം വീട്ടില്‍ ഉപയോഗ ശൂന്യമായിക്കിടന്ന വസ്തുക്കൾവെച്ചാണ് വാഹനം നിർമിച്ചത്. ലോക്ക്ഡൗണില്‍ ആരംഭിച്ച നിര്‍മ്മാണം ഏഴ് മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. നാല് ചക്രമുള്ള വാഹനത്തിൽ 850 വാട്ട് ശക്തിയുള്ള മോട്ടോര്‍ ഘടിപ്പിച്ചു. 100/എഎച്ച്/54 ശേഷിയുള്ള ബാറ്ററിയും മുകള്‍ഭാഗത്ത് സ്ഥാപിച്ച സോളാർ പാനലും വാഹനത്തിന് ആവശ്യമായ ഊർജം നൽകും.
മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ സുശീലിന്‍റെ വാഹനം പായും. രണ്ട് പേർക്ക് സുഗമമായി യാത്ര ചെയ്യാം. സൗരോർജത്തില്‍ പ്രവർത്തിക്കുന്നതിനാല്‍ വേറെ ചെലവുകളില്ല. വാഹന നിർമാണ വേളയിൽ നാലുപേര്‍ കൂടി സുശീലിനെ സഹായിച്ചിട്ടുണ്ട്. ഇന്ധന വിലക്കയറ്റം വില്ലനാകുമ്പോൾ ഈ നാലു ചക്ര വാഹനം ബദല്‍ മാർഗമാണ്. സ്വന്തമായി കാർ വാങ്ങാൻ ആഗ്രഹിക്കുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ആശ്വാസം നൽകുന്നതാണ് ഈ വാഹനമാതൃക. പരിസ്ഥിതി സൗഹൃദമായതിനാല്‍ മലിനീകരണ പ്രശ്‌നം ഉണ്ടാക്കില്ല. ചെറിയ നിരക്കില്‍ ഈ വാഹനത്തിന്‍റെ പുതിയ പതിപ്പുകൾ ജനങ്ങളിലെത്തിക്കാനുള്ള പദ്ധതി സുശീലിന്‍റെ ആലോചനയിലുണ്ട്. ആത്മനിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ സ്വയം പര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തിന് കരുത്ത് പകരാൻ ഇത്തരം മാതൃകകള്‍ ഗുണകരമാണ്.