രംഗറെഡ്ഡി(തെലങ്കാന) : ഹൈദരാബാദ് വനസ്ഥലിപുരം മൻസൂറാബാദ് സഹാറ സ്റ്റേറ്റ്‌സ് ഗേറ്റ് ഒന്നിന് സമീപം നവജാത ശിശുവിന്‍റെ തല കടിച്ചുപിടിച്ച നിലയില്‍ നായയെ കണ്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. ശനിയാഴ്ചയായിരുന്നു (12.03.2022) നടുക്കുന്ന സംഭവം. ഏതാണ് കുഞ്ഞ് ? കുഞ്ഞിന്‍റെ മരണം കൊലപാതകമാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും പൊലീസിന് ഉത്തരം കണ്ടെത്താനായിട്ടില്ല.
കുഞ്ഞിന്‍റെ തല കടിച്ചുകൊണ്ട് നായ നടക്കുന്നത് കണ്ടത് പ്രദേശത്തെ മില്‍ക്ക് ബൂത്ത് ഉടമയാണ്. തുടര്‍ന്ന് അദ്ദേഹം പിന്നാലെ ഓടിയപ്പോള്‍ നായ കുഞ്ഞിന്‍റെ തല റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. മില്‍ക്ക് ബൂത്ത് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് വനസ്ഥലിപുരം പൊലീസ് ഡോഗ് സ്ക്വാഡിനെ എത്തിച്ച് പരിശോധന നടത്തി.
മരണകാരണം അന്വേഷിക്കാനായി പൊലീസ് മൂന്ന് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ തല ഫോറന്‍സിക് പരിശോധനയ്ക്കയിച്ചിട്ടുമുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ തലയൊഴിച്ചുള്ള മറ്റ് ശരീരഭാഗങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ALSO READ: നവജാത ശിശുവിന്‍റെ തല കടിച്ചുപിടിച്ച് തെരുവുനായ
വനസ്ഥലിപുരം മൻസൂറാബാദ് - സഹാറ മേഖലയില്‍ ഈയിടെ നടന്ന പ്രസവങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അന്ധവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയെ കുരുതികൊടുത്തതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
പ്രസവത്തില്‍ മരിച്ച കുട്ടിയുടെ മറവ് ചെയ്ത ശരീരം മാന്തിയെടുത്ത നായ തല കടിച്ചെടുത്തതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കൂടാതെ അവിവാഹിതയായ ഏതെങ്കിലും പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ കുടുംബം കൊന്നതാകാനുമിടയുണ്ടെന്നും പൊലീസ് കരുതുന്നു.