ദിസ്‌പൂർ: തേസ്‌പൂർ മെഡിക്കൽ കോളജിൽ ഓക്സിജൻ കിടക്കകളും ഐസിയു കിടക്കകളും സജ്ജമാക്കി ഇന്ത്യൻ ആർമി. കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിലാണ് 45 ഓക്സിജൻ കിടക്കകളും അഞ്ച് ഐസിയു കിടക്കകളും മെഡിക്കൽ കോളജിൽ സജ്ജമാക്കിയതെന്ന് കരസേന അറിയിച്ചു. സൈനികരുടെ പ്രവർത്തനത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രശംസിച്ചു. തങ്ങളുടെ അഭ്യർഥനപ്രകാരം മൂന്ന് ദിവസം കൊണ്ട് 45 ഓക്സിജൻ കിടക്കകളും അഞ്ച് ഐസിയു കിടക്കകളും തെസ്പൂർ മെഡിക്കൽ കോളജിൽ സൈന്യം സജ്ജമാക്കിയത് വളരെ വലിയ നേട്ടമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Also Read: രാജ്യത്ത് 3,43,144 പേർക്ക് കൂടി കൊവിഡ്, മരണം 4000
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ മെയ് 13 മുതൽ അസം സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കി. ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള എല്ലാ കടകളും ഉച്ചക്ക് ഒരു മണി വരെയേ അനുവദിക്കൂ. ഉച്ചയ്‌ക്ക് ശേഷം ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. പ്രതിവാര വിപണികൾ 15 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.