ചെന്നൈ : തനിക്കെതിരായ മാന നഷ്‌ടക്കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന സംവിധായികയും ഗാനരചയിതാവുമായ ലീന മണിമേഖലയുടെ ആവശ്യം കോടതി തള്ളി. നിലവില്‍ സെയ്‌ദാപ്പേട്ടിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് ലീന മണിമേഖലക്കെതിരെയുള്ള കേസ്.
Court rejects Manimekalai plea: പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ് അല്ലി ആണ് മണിമേഖലയുടെ ആവശ്യം നിരസിച്ചത്. ഏപ്രിലില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും അതിനാല്‍ കോടതി മാറ്റത്തിനുള്ള അപേക്ഷ അനുവദിക്കാനാകില്ലെന്നും എസ് അല്ലി പറഞ്ഞു. മജിസ്‌ട്രേറ്റ് പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ച് മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്ന ആവശ്യവുമായി മണിമേഖല പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
2019ല്‍ സിനിമ സംവിധായകന്‍ സുശി ഗണേശനെതിരെ മണിമേഖല മീടൂ ആരോപണം ഉന്നയിച്ചിരുന്നു. അപകീര്‍ത്തിപ്പെടുത്താനുള്ള ദുരാരോപണമാണെന്നും നഷ്ടപരിഹാരം ഇടാക്കണമെന്നും കാണിച്ച് സംവിധായകന്‍ സൈദാപ്പേട്ടിലെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയുമായിരുന്നു.
ഹർജിയിൽ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനിടെ, മണിമേഖലയുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ മജിസ്‌ട്രേറ്റ് റീജ്യണല്‍ പാസ്‌പോർട്ട് അതോറിറ്റിയോട് ശുപാർശ ചെയ്‌തു. മണിമേഖല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ പാസ്‌പോർട്ട് വിട്ടുനൽകാൻ ഉത്തരവിട്ടിട്ടുമുണ്ട്.
Also Read: ബയോപിക്കിനായി ഷെയ്ന്‍ വോണ്‍ നിര്‍ദേശിച്ചത് രണ്ട് വിഖ്യാത താരങ്ങളെ
അതേസമയം കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സുശി ഗണേശന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ, നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സൈദാപേട്ട് മജിസ്‌ട്രേറ്റ് കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. എന്നാല്‍ മൂന്ന് വർഷത്തിലേറെയായി ഈ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്ന് സുശി ഗണേശന്‍റെ അഭിഭാഷകൻ അലക്‌സിസ് സുധാകർ വാദിച്ചു.