ചെന്നൈ : മൈലാപൂരിലെ ദമ്പതികളെ ഡ്രൈവറും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത് 40 കോടി രൂപയും 1000 പവൻ സ്വർണവും ലക്ഷ്യമിട്ട്. ഡ്രൈവർ കൃഷ്‌ണയും സുഹൃത്ത് രവിയുമാണ്, അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികളായ ശ്രീകാന്തിനെയും ഭാര്യ അനുരാധയെയും കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം ഇരുവരുടെയും മൃതദേഹം പുതപ്പിൽ കെട്ടി കാറിന്‍റെ ഡിക്കിയിലിട്ട് മഹാബലിപുരത്തുള്ള ശ്രീകാന്തിന്‍റെ ഫാം ഹൗസിൽ എത്തിച്ച് കുഴിച്ചുമൂടുകയുമായിരുന്നു.
തുടർന്ന് കടന്നുകളഞ്ഞ പ്രതികളെ ആന്ധ്രാപ്രദേശ് പൊലീസിന്‍റെ സഹായത്തോടെ ഓങ്കോലില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 8 കിലോഗ്രാം സ്വർണം പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെ നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ ലഭിച്ച 40 കോടി രൂപ ലക്ഷ്യമിട്ടാണ് കവര്‍ച്ചയും കൊലപാതകവും ആസൂത്രണം ചെയ്‌തതെന്ന് ദമ്പതികളുടെ ഡ്രൈവര്‍ കൃഷ്‌ണ മൊഴി നല്‍കിയിട്ടുണ്ട്.
ഇരുവരെയും വെവ്വേറെ മുറികളിൽ വച്ച് മൂർച്ചയേറിയ വസ്‌തുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. പ്രതികള്‍ കുഴിച്ചുമൂടിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനും ഫൊറൻസിക് പരിശോധനയ്ക്കുമായി പൊലീസ് പുറത്തെടുത്തു.