ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജനം നടത്തും മുൻപ് രാജ്യത്തെ മണ്ഡലങ്ങളിൽ സർവേ നടത്താനൊരുങ്ങി കോൺഗ്രസ്. 543 പാർലമെന്‍റ് മണ്ഡലങ്ങളിൽ 500 എണ്ണത്തിലും സർവേ നടത്താനാണ് പാർട്ടിയുടെ തീരുമാനം. സർവേയുടെ നടത്തിപ്പിനായി എഐസിസിയുടെ നിരീക്ഷകരെ അയക്കാനും കോൺഗ്രസ് ആലോചിക്കുന്നു. (Congress to Survey 500 LS Seats Before INDIA Alliance Seat Sharing Talks)
500 സീറ്റുകളിലെയും ഗ്രൗണ്ട് റിപ്പോർട്ട് വിലയിരുത്തി തയ്യാറാക്കുന്ന റിപ്പോർട്ട് നിരീക്ഷകർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറും. ഈ റിപ്പോർട്ട് സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലുമടക്കം വലിയ പങ്ക് വഹിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി ക്ലസ്‌റ്റർ ഇൻചാർജുമാരെ നിയമിച്ചതിന് പിന്നാലെയാണ് നിരീക്ഷകരെ നിയമിക്കാനുള്ള നീക്കമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. (Congress Preparations For LS Polls)
ഇതിനോടകം പ്രവർത്തനം തുടങ്ങിയ ക്ലസ്‌റ്റര്‍ മേധാവികളെ സഹായിക്കാനും നിരീക്ഷകരോട് ആവശ്യപ്പെട്ടേക്കും. ദേശീയ തലത്തിലുള്ള സീറ്റ് വിഭജനത്തിന്‍റെ ബ്ലൂപ്രിന്‍റ് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട അഞ്ചംഗ കോൺഗ്രസ് പാനൽ സംസ്ഥാന തലത്തിൽ സഖ്യകക്ഷികളുമായി ചർച്ച തുടങ്ങും മുൻപുതന്നെ നിരീക്ഷകരുടെ നിയമനം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. (Congress Candidates For LS Polls)
സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ശരിയായ ദിശയിലാണെന്നും ഉടൻ പൂർത്തിയാക്കുമെന്നും മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആശിഷ് ദുവ ഇടിവി ഭാരതിനോട് പറഞ്ഞു. “ആദ്യഘട്ടത്തിൽ ചില തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടാകാം, എന്നാൽ ഇന്ത്യ മുന്നണിയുമായുള്ള സഖ്യ സീറ്റ് പങ്കിടൽ ചർച്ചകൾ ശരിയായ ദിശയിലാണ് നീങ്ങുന്നത്. ഈ മാസത്തിനുള്ളിൽ തന്നെ ഈ പ്രവർത്തികൾ പൂർത്തിയാക്കും.” ആശിഷ് ദുവ പറഞ്ഞു.
Also Read: ബംഗാളിലെ സീറ്റ് വിഭജനം, വാക്പോര് മുറുകുന്നു; ചർച്ചക്കായി കോൺഗ്രസിന് കൂടുതൽ സമയം നൽകുമെന്ന് ടിഎംസി
സോണിയ തെലങ്കാനയിൽ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയെ മത്സരിപ്പിക്കാൻ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി തീവ്ര ശ്രമം തുടരുകയാണ്. തെലങ്കാനയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചതിൽ സോണിയ ഗാന്ധിക്ക് വലിയ പങ്കുണ്ടെന്നാണ് തെലങ്കാനയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. തെലങ്കാനയിൽ നിന്ന് സോണിയ ഗാന്ധി നേരിട്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സംസ്ഥാനമൊട്ടാകെ അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കുമെന്നും പാർട്ടിക്ക് കൂടുതൽ ആവേശവും ഊർജവും ലഭിക്കുമെന്നും സംസ്ഥാന നേതാക്കൾ വിലയിരുത്തുന്നു.
നൽഗൊണ്ട മണ്ഡലത്തിലോ ഖമ്മം മണ്ഡലത്തിലോ സോണിയ ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് പിസിസി നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. ഈ രണ്ട് സംയുക്ത ജില്ലകളിലെ രണ്ടെണ്ണം ഒഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അടുത്തിടെ കോൺഗ്രസ് വിജയിച്ചിരുന്നു.
നിലവിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നാണ് സോണിയ പാർലമെന്‍റിനെ പ്രതിനിധീകരിക്കുന്നത്. പ്രിയങ്ക അവിടെ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയാൽ യുപിയിൽ പാർട്ടിക്ക് അനുകൂലമാകുമെന്നും തെലങ്കാനയിൽ സോണിയയെ കൊണ്ടുവന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അനുകൂല സാഹചര്യം ശക്തമാകുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു.
Also Read: അമ്പാട്ടി റായിഡുവിന് രാഷ്‌ട്രീയത്തില്‍ പുതിയ ഇന്നിങ്‌സ് ; വൈഎസ്ആർ കോൺഗ്രസിൽ ചേര്‍ന്നു
മറുവശത്ത്, കോൺഗ്രസും തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയും 'ഇന്ത്യ' സഖ്യത്തിൽ പങ്കാളികളാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ സോണിയ മത്സരിച്ചാൽ അത് തമിഴ്‌നാട്ടിൽ കോൺഗ്രസിന് അനുകൂലമാകുമെന്നാണ് റിപ്പോർട്ട്. പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്‌ഡി ഈ മാസം എട്ട് മുതൽ 12 വരെ പാർലമെന്‍റ് മണ്ഡലങ്ങളുടെ അവലോകനം നടത്തും