അമൃത്സര്‍: കര്‍ഷപ്രക്ഷോഭം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നടന്ന പഞ്ചാബ് തദ്ദേശതെരഞ്ഞെടുപ്പില്‍ വൻ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാനത്തെ കരുത്തരായ ശിരോമണി അകാലി ദളും നിറം മങ്ങി. ഫലം വന്ന വാര്‍ഡുകളില്‍ 270 ഇടത്തും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 20 സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. കരുത്തരായ ശിരോമണി അകാലിദള്‍ 34 സീറ്റിലേക്ക് ഒതുങ്ങി. ഒമ്പത് സീറ്റുകളില്‍ ആം ആദ്‌മി പാര്‍ട്ടിയും ജയിച്ചു.
എട്ട് മുനിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഇന്ന് പ്രഖ്യാപിച്ച ഏഴിടത്തും കോണ്‍ഗ്രസിനാണ് ജയം. ബതിന്ദ, അബോഹർ, ബറ്റാല, മോഗ, കപൂർത്തല, ഹോഷിയാർപൂർ, പത്താൻകോട്ട് കോര്‍പ്പറേഷനുകളിലാണ് കോണ്‍ഗ്രസ് തേരോട്ടം. രണ്ട് വാര്‍ഡുകളിള്‍ റീപോളിങ് ഉള്ളതിനാല്‍ മൊഹാലിയിലെ ഫലം നാളെ പുറത്തുവിടുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
കോര്‍പ്പറേഷൻ തിരിച്ചുള്ള ഫലം
- അബോഹര്‍
കോണ്‍ഗ്രസ് : 49
ശിരോമണി അകാലിദള്‍ : 1
- ബതിന്ദ
കോണ്‍ഗ്രസ് : 43
ശിരോമണി അകാലി ദള്‍: 7
- ബറ്റാല
കോണ്‍ഗ്രസ് : 36
ശിരോമണി അകാലി ദള്‍: 7
ബിജെപി : 4
ആം ആദ്‌മി: 3
മറ്റുള്ളവര്‍ : 1
- കപൂർത്തല
കോണ്‍ഗ്രസ് : 44
ശിരോമണി അകാലിദള്‍ : 3
സ്വതന്ത്ര്യൻ : 2
ടൈ: 1
- ഹോഷിയാർപൂർ
കോണ്‍ഗ്രസ് : 41
ബിജെപി : 4
ആം ആദ്‌മി: 2
സ്വതന്ത്ര്യൻ : 3
- പത്താൻകോട്ട്
കോണ്‍ഗ്രസ്: 37
ബിജെപി : 11
ശിരോമണി അകാലിദള്‍ : 1
സ്വതന്ത്ര്യൻ : 1
- മോഗ
കോണ്‍ഗ്രസ് 20
ശിരോമണി അകാലിദള്‍ 15
ബിജെപി 1
ആം ആദ്‌മി 4
മറ്റുള്ളവര്‍ 10
53 വർഷത്തിന് ശേഷം ബതിന്ദയില്‍ കോൺഗ്രസ് വിജയിച്ചു
53 വർഷത്തിനുശേഷം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയ ബതിന്ദ കോർപ്പറേഷനിലേതാണ് ഏറ്റവും ശ്രദ്ധേയമായ ഫലം. ചരിത്ര നേട്ടമെന്നാണ് ധനമന്ത്രി മൻപ്രീത് ബാദൽ വിജയത്തെ വിശേഷിപ്പിച്ചത്. ശിരോമണി അകാലിദളിലെ ഹർസിമ്രത് കൗർ ബാദലാണ് ബതിന്ദയില്‍ നിന്നുള്ള എംപി. എൻഡിഎയുടെ ഭാഗമായിരുന്ന അകാലിദള്‍ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് മുന്നണി വിട്ടത്.
"2022 ലെ ക്യാപ്റ്റൻ"
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കര്‍ട്ടണ്‍ റെയ്‌സറായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ഈ ഫലം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തി പകരും. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കഴിഞ്ഞു. 2022ലെ ക്യാപ്‌റ്റൻ എന്നാണ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉയര്‍ത്തുന്ന മുദ്രാവാക്യം.
കോൺഗ്രസിന്‍റെ വിജയത്തിന് പിന്നിലെ കാരണം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രധാനമായും പ്രാദേശിക പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നതെങ്കിലും ഇത്തവണ അങ്ങനെയായിരുന്നില്ല. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ പ്രതിഷേധമാണ് എല്ലായിടത്തും ചര്‍ച്ചയായത്. നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലും നിന്നും കര്‍ഷകര്‍ക്കുള്ള പിന്തുണയാണ് ബിജെപിയെ തിരിഞ്ഞുകുത്തിയതും കോണ്‍ഗ്രസിന് നേട്ടമായതും.
എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളിലും 109 മുനിസിപ്പൽ കൗൺസിലുകളിലും നഗർ പഞ്ചായത്തുകളിലും നടന്ന തെരഞ്ഞെടുപ്പില്‍ ആകെ 71.39 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയിരുന്നു. കോൺഗ്രസിന്‍റെ 2,037 പേരും ശിരോമണി അകാലിദളിന്‍റെ 1569 പേരും ബിജെപിയുടെ 1,003 പേരും ആം ആദ്മി പാർട്ടിയുടെ 1,606 പേരും ബിഎസ്‌പിയുടെ 160 പേരും, സിപിഐയുടെ രണ്ട് പേരും എൻസിപിയുടെ രണ്ട് പേരും എസ്എഡിയുടെ (അമൃത്സർ) നാല് പേരും സർവ്വ സഞ്ജി പാർട്ടിയിലെ ഒരാളുമാണ് മത്സരിച്ചത്. 2,832 സ്ഥാനാർഥികൾ സ്വതന്ത്രരായും മത്സരിച്ചു.