ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ സുരക്ഷാവീഴ്‌ചയുണ്ടായ പശ്ചാത്തലത്തിൽ പാർലമെന്‍റ് മന്ദിരത്തിന്‍റെ സമഗ്ര സുരക്ഷ കേന്ദ്ര വ്യവസായ സുരക്ഷാ സേനയെ (സിഐഎസ്എഫ്) ഏൽപ്പിക്കാൻ നീക്കം (CISF to Be Deployed for Comprehensive Security of Parliament). ഇതിനായി കേന്ദ്രസർക്കാർ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി. ഡൽഹി പൊലീസ്, ആഭ്യന്തര മന്ത്രാലയം (MHA), സിഐഎസ്എഫ് (CISF), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ച നടന്നതെന്നാണ് റിപ്പോർട്ട്.
അടുത്തയാഴ്‌ച നടക്കുന്ന മറ്റൊരു ചർച്ചയിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. ആദ്യ ഘട്ട യോഗത്തിൽ പ്രധാനമായി രണ്ട് കാര്യങ്ങളാണ് ചർച്ചയായത്. സുരക്ഷാമേഖലയിലെ വൈദഗ്‌ധ്യം കണക്കിലെടുത്ത് മന്ദിരത്തിന്‍റെ സമഗ്ര സുരക്ഷ സിഐഎസ്എഫിനെ ഏല്‍പ്പിക്കുന്ന കാര്യവും, ചില മേഖലകളില്‍ ഡല്‍ഹി പൊലീസ് നിലവില്‍ നല്‍കിവരുന്ന സുരക്ഷ തുടരുന്ന കാര്യവുമാണ് ചര്‍ച്ചയായ പ്രധാന വിഷയങ്ങളെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ലമെന്‍റില്‍ സിഐഎസ്എഫിനെ വിന്യസിക്കുന്നതിന് മുന്നോടിയായി പാർലമെന്‍റ് മന്ദിരത്തിൽ സർവേ നടത്താനും ഉത്തരവ് പുറപ്പെടുവിച്ചതായാണ് വിവരം. നിലവിൽ ഡൽഹിയിലെ പല കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾക്കും കേന്ദ്ര സായുധ സേനയാണ് (സിഎപിഎഫ്) സുരക്ഷയൊരുക്കുന്നത്. അതേസമയം രാജ്യതലസ്ഥാനത്തെ ആണവ, വ്യോമ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും ഡൽഹി മെട്രോയ്ക്കും സിഐഎസ്എഫ് ആണ് സുരക്ഷയൊരുക്കുന്നത്.
Also Read: പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു; പാർലമെന്‍റ് സുരക്ഷാവീഴ്‌ചയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
സുരക്ഷാവീഴ്‌ചയിൽ വീണ്ടും അറസ്‌റ്റ്: ലോക്‌സഭയില്‍ ഡിസംബര്‍ പതിമൂന്നിനുണ്ടായ സുരക്ഷാവീഴ്‌ചയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാളെ അറസ്‌റ്റ് ചെയ്‌തു. അതുല്‍ കുലശ്രേഷ്‌ഠ (50) എന്നയാളാണ് അറസ്‌റ്റിലായത്. (Parliament security breach). ഒറൈയിലെ രാം നഗര്‍ മേഖലയില്‍ നിന്നുള്ള ആളാണ് അതുല്‍. ഇയാള്‍ക്ക് നാല് മക്കളുണ്ട്. (Athul shreshta arrested) ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറി. ഡല്‍ഹി പൊലീസ് ഉത്തര്‍പ്രദേശിലെത്തി ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡല്‍ഹി പൊലീസ് നല്‍കിയിട്ടില്ലെന്ന് എസ്‌പി ഇരാജ് രാജ പറഞ്ഞു. മറ്റ് പ്രതികൾ അംഗമായ ഭഗത് സിങ് ഫാന്‍സ് ക്ലബ്ബ് അംഗമാണ് അതുല്‍. പ്രതികളായ രണ്ട് പേര്‍ ഇയാളുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇടത്തരം കുടുംബാംഗമായ ഇയാള്‍ ഹൈസ്‌കൂള്‍ വരെ മാത്രം വിദ്യാഭ്യാസമുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്.
കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തു: പാർലമെന്‍റ് സുരക്ഷാവീഴ്‌ചയുടെ മുഖ്യ സൂത്രധാരൻ ലളിത് മോഹൻ ഝായുടെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഭീകരവിരുദ്ധ സേനയുമാണ് ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തത്. മകൻ്റെ പ്രവർത്തി മൂലം കുടുംബമൊന്നാകെ പ്രശ്‌നത്തിലായെന്നും ജോലിക്ക് പോകാനാകുന്നില്ലെന്നും പിതാവ് ദേവാനന്ദ് ഝാ പൊലീസിനെ അറിയിച്ചു.
ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഭീകരവിരുദ്ധ സേനയുമാണ് (Anti Terrorism Squad) ബിഹാറിലെ ദർഭംഗ ജില്ലയിലെ രാംപൂർ ഉദയ് ഗ്രാമത്തിലെ വീട്ടിലെത്തി ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തത്. ലളിത് ഝായുടെ അച്ഛൻ ദേവാനന്ദ് ഝാ, അമ്മ മഞ്ജുള ഝാ, ഇളയ സഹോദരന്മാരായ ഹരിദർശൻ ഝാ, ശംഭു ഝാ എന്നിവരെയാണ് ചോദ്യം ചെയ്‌തത്.