റായ്‌പൂർ : ദത്തെടുക്കൽ പ്രക്രിയയുടെ സങ്കീർണതകള്‍ നീക്കാന്‍ നിയമ ഭേദഗതി വരുത്തി ഛത്തീസ്‌ഗഡ് സർക്കാർ. സെൻട്രൽ അഡോപ്‌ഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് നിലവിലുള്ള നിയമത്തിൽ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ദമ്പതികൾക്ക് ഒരു കുട്ടിയെ ദത്തെടുക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുന്ന പ്രക്രിയകള്‍ കുറയ്ക്കുകയാണ് ലക്ഷ്യം.
കോടതിയുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കാണ് ഏറ്റവും കൂടുതൽ സമയം ആവശ്യമായി വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഭേദഗതി പ്രകാരം കുട്ടികളെ ദത്തെടുക്കാൻ താൽപര്യമുള്ള ദമ്പതികൾ ജില്ല കലക്‌ടർക്ക് അപേക്ഷ നൽകണം. അദ്ദേഹത്തിന്‍റെ അനുമതി ലഭിച്ച ശേഷം ദമ്പതികൾക്ക് നടപടികളുമായി മുന്നോട്ടുപോകാം.
ദത്തെടുക്കാൻ ആവശ്യമായ രേഖകൾ : നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിവാഹ, ജനന സർട്ടിഫിക്കറ്റുകള്‍, ദത്തെടുക്കുന്ന മാതാപിതാക്കളുടെ ഫോട്ടോകൾ, അവരുടെ മെഡിക്കൽ രേഖകള്‍ തുടങ്ങിയവ ആവശ്യമാണ്. ആധാർ കാർഡ്, വോട്ടർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, ഇലക്‌ട്രിസിറ്റി ബിൽ, സാലറി സ്ലിപ്പ്, ആദായ സർട്ടിഫിക്കറ്റ്, ആദായ നികുതി റിട്ടേൺ രേഖ എന്നിവ തിരിച്ചറിയൽ രേഖയായി ഹാജരാക്കുകയും ചെയ്യാം.
ALSO READ: രാജ്യത്ത് മൂന്ന് കോടി അനാഥ കുട്ടികൾ; ദത്തെടുക്കൽ പ്രക്രിയ ലളിതമാക്കണമെന്ന് സുപ്രീം കോടതി
2021 ഏപ്രിലിനും 2022 മാർച്ചിനും ഇടയിൽ റായ്‌പൂർ ജില്ല ശിശു സംരക്ഷണ വകുപ്പിൽ നിന്ന് നാല് ആൺകുട്ടികളെയും ഏഴ് പെൺകുട്ടികളെയും മാത്രമാണ് ദത്തെടുത്തിട്ടുള്ളത്. നിലവിൽ സേവാഭാരതി, മാതൃഛായ തുടങ്ങിയ അനാഥാലയങ്ങളിലായി ആറ് വയസുവരെ പ്രായമുള്ള ആറ് കുട്ടികളാണുള്ളത്. ഛത്തീസ്‌ഗഡിലെ 14 അനാഥാലയങ്ങളിലും ആശ്രമങ്ങളിലുമായി 2200 ലധികം പേരെ സംരക്ഷിച്ചുവരുന്നുണ്ട്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 800 ഓളം പേർ കുഞ്ഞുങ്ങളെ ദത്തെടുക്കാനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്.