കന്യാകുമാരി: തമിഴ്നാട്ടില്‍ ഭാഷ വിഷയമാക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കേന്ദ്രസര്‍ക്കാറിന് തമിഴ് ഭാഷയോട് ബഹുമാനമില്ലെന്നും മോദി എന്ത് പറയുന്നുവോ അതെല്ലാം തലയാട്ടി സമ്മതിക്കുന്ന മുഖ്യമന്ത്രിയാണ് തമിഴ്നാടിനുള്ളതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. നമ്മുടെ രാജ്യം, വിവിധ മതങ്ങൾ, സംസ്കാരങ്ങൾ, ഭാഷകൾ, ചരിത്രങ്ങൾ എന്നിവയുള്ള രാജ്യമാണ്, അതെല്ലാം ഞങ്ങൾ ബഹുമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്‌എസിന്‍റെയും ശ്രമത്തെ അംഗീകരിക്കില്ലെന്നും രാഹുല്‍ഗാന്ധി കന്യാകുമാരിയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
തമിഴ് ഭാഷയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദി ഭാഷ ജനങ്ങളില്‍ അടിച്ചേര്‍പ്പിക്കുന്നു എന്നാണ് അവരുടെ പരാതി. ഈ ആരോപണത്തെ ചെറുക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ് ഭാഷ പഠിക്കാത്തതില്‍ വലിയ ദുഃഖമുണ്ടെന്ന് മന്‍ കി ബാത്തില്‍ പറഞ്ഞതെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം തമിഴ് ഭാഷയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ രാഹുല്‍ഗാന്ധി നേരത്തെ തന്നെ സജീവ ഇടപെടല്‍ നടത്തിയിരുന്നു. ഒരു രാജ്യം ഒരു സംസ്കാരം ഒരു ചരിത്രമെന്ന് മോദി പറയുന്നു. എന്നാല്‍ തമിഴെന്താ ഇന്ത്യയിലെ ഭാഷയല്ലേയെന്ന് രാഹുല്‍ ചോദിച്ചു. മാത്രമല്ല ഒരു ഇന്ത്യക്കാരനെന്ന നിലക്ക് തമിഴ് സംസ്കാരത്തെ ബഹുമാനിക്കേണ്ടത് തന്‍റെ കടമയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു.