ന്യൂഡൽഹി: മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യത നയം പിൻവലിക്കണമെന്ന് ആവർത്തിച്ച് ഇലക്ട്രോണിക്‌സ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. ഏഴ് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും മന്ത്രാലയം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് 15 ന് ശേഷം തങ്ങളുടെ പുതിയ 'സ്വകാര്യത നയം' ഔദ്യോഗികമായി മാറ്റിവച്ചതായി വാട്ട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും, മെയ് 15 ന് ശേഷമുള്ള സ്വകാര്യത നയം മാറ്റിവയ്ക്കുന്നതിലൂടെ വിവര സ്വകാര്യത, ഡാറ്റ എന്നിവയുടെ മൂല്യങ്ങളെ മാനിക്കുന്നതിൽ നിന്ന് വാട്ട്‌സ്ആപ്പിന് ഒഴിവാക്കാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
Also read: സ്വകാര്യത നയങ്ങളെച്ചൊല്ലി വാട്‌സ്ആപ്പും ടെലിഗ്രാമും വീണ്ടും നേർക്കുനേർ
മെയ് 15 ന് വാട്ട്‌സ്ആപ്പിന് അയച്ച കത്തിൽ നയത്തിലെ മാറ്റങ്ങളും പതിവുചോദ്യങ്ങളും ഉൾപ്പെടെ 'സ്വകാര്യത നയം 2021' പിൻവലിക്കണമെന്ന് മന്ത്രാലയം വീണ്ടും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നയം ഉപയോക്താവിന്റെ സ്വകാര്യത, ഡാറ്റ സുരക്ഷ, ഉപയോക്തൃ തെരഞ്ഞെടുപ്പ് എന്നിവയെ ഹനിക്കുകയാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ഡൽഹി ഹൈക്കോടതിയിലും മന്ത്രാലയം ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
Also read: സ്വകാര്യത നിബന്ധനകൾ അംഗീകരിക്കാതെയും വാട്‌സ്‌ആപ്പ് തുടരാം; അക്കൗണ്ടുകൾ ഡിലീറ്റാകില്ല
ഇന്ത്യൻ പൗരന്മാർ ദൈനംദിന ജീവിതത്തിൽ ആശയവിനിമയം നടത്താൻ വാട്സ്ആപ്പിനെ വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ട്. പുതിയ സ്വകാര്യത നയത്തിലൂടെ അന്യായമായ നിബന്ധനകളും വ്യവസ്ഥകളും ഇന്ത്യൻ ഉപയോക്താക്കളിൽ വാട്‌സ്ആപ്പ് അടിച്ചേൽപ്പിക്കുകയാണ്. കൂടാതെ പുതിയ സ്വകാര്യത നയം നിലവിലുള്ള ഇന്ത്യൻ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണന്നും മന്ത്രാലയം കമ്പനിക്കയച്ച കത്തിൽ പറയുന്നു. ഏഴ് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ മറുപടി നൽകണമെന്നാണ് മന്ത്രാലയം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.