താനെ: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര പ്രധാന കഥാപാത്രമായി എത്തിയ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ താരത്തിനും മറ്റ് എട്ട് പേർക്കെതിരെയും കേസ്. കഴിഞ്ഞ മാസം റിലീസ് ചെയ്‌ത 'അന്നപൂരണി' എന്ന ചിത്രത്തിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ചില രംഗങ്ങൾ ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് കേസ് എടുത്തത്. ചിത്രത്തിൽ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് മീരാ-ഭയാന്ദർ സ്വദേശിയായ 48 കാരൻ നൽകിയ പരാതിയിലാണ് താനെ ജില്ലയിലെ നയാ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നും ചിത്രത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് സിനിമ നീക്കം ചെയ്‌തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153-എ, 295-എ , 505 (2), 34 തുടങ്ങിയ വകുപ്പുകൾ ചുമത്തി താരത്തിനും നിർമ്മാതാവും ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി താനെ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം മുംബൈയിലും രണ്ട് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് വലതുപക്ഷ സംഘടന പ്രവർത്തകർ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. നയൻതാരയ്ക്ക് പുറമെ ചിത്രത്തിന്‍റെ സംവിധായകനും നിർമ്മാതാക്കൾക്കും നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ കണ്ടന്‍റ് ഹെഡ് മോണിക്ക ഷെർഗിലിനും എതിരെ മധ്യപ്രദേശിലെ ഒംതി പൊലീസും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സിനിമയിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും ഭഗവൻ ശ്രീരാമനോട് അനാദരവ് കാണിച്ചു എന്നും ആരോപിച്ചാണ് കേസ്.
ബജ്‌റംഗ്‌ദൾ പ്രവർത്തകരുടെ പരാതിയിൽ ഓഷിവാര പൊലീസും ഹിന്ദു ഐടി സെല്ലിന്‍റെ സ്ഥാപകൻ രമേഷ് സോളങ്കിയുടെ പരാതിയിൽ ലോകമാന്യ തിലക് മാർഗ് പൊലീസും കേസെടുത്തിട്ടുണ്ട്. ഈ രണ്ട് കേസുകളിലും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; നയൻതാരയ്‌ക്കെതിരെ കേസ്