ചണ്ഡീഗഡ്: ആഗോള താപനം പാരിസ്ഥിതിക നാശം വിതയ്‌ക്കുന്ന ഇന്നത്തെ കാലത്ത് ഭൂമിയെ ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും ആവാസയോഗ്യമായ ഇടമായി നിലനിര്‍ത്തേണ്ടതുണ്ട്. അതിന് ചെയ്യേണ്ട ആദ്യ മാർഗം ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിക്കുക എന്നതാണ്. എന്നാല്‍ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ കാടുകള്‍ ഇല്ലാതാക്കുന്നു. ചെടികള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതിയോട് ഉത്തരവാദിത്തം പുലര്‍ത്തുന്നവരും നമ്മള്‍ക്കിടയിലുണ്ട്. അവരില്‍ ഒരാളാണ് ഡോ. ഗുര്‍മുഖ് സിംഗ്.
പഞ്ചാബ് എഞ്ചിനീയറിങ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസറായ ഇദ്ദേഹത്തിന് പച്ചപ്പും പൂന്തോട്ടങ്ങളും ഏറെ ഇഷ്‌ടമാണ്. തന്‍റെ പൂന്തോട്ടത്തില്‍ 35 വര്‍ഷമായി അദ്ദേഹം ബോണ്‍സായി മരങ്ങള്‍ പരിപാലിക്കുന്നു. ചെറിയ ചെടിചട്ടികളില്‍ കുള്ളന്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന ജാപ്പനീസ് രീതിയാണിത്.
പ്രൊഫ. ഗുര്‍മുഖ് സിംഗിന്‍റെ 130 യാര്‍ഡ് വീതിയുള്ള മട്ടുപ്പാവില്‍ ആയിരത്തഞ്ഞൂറോളം ചെടികളാണുള്ളത്. ബോണ്‍സായി രീതിയിലാണ് ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്. വംശനാശം സംഭവിച്ച അപൂര്‍വയിനം ചെടികളും ഇദ്ദേഹത്തിന്‍റെ പക്കലുണ്ട്. ചെടികള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പ്രൊഫ.ഗുര്‍മുഖ് സിംഗിന്‍റെ അഭിപ്രായം. അമ്മയില്‍ നിന്നാണ് അദ്ദേഹം ചെടികളുടെ പരിപാലനരീതി പഠിച്ചത്. ഇപ്പോള്‍ അത് മകന് പകര്‍ന്ന് നല്‍കുകയാണ് അദ്ദേഹം.
ഗുര്‍മുഖ് സിംഗിന്‍റെ മകന്‍ ജസ്‌ദീപ് സിംഗിനും ചെടി പരിപാലനത്തില്‍ ഏറെ താല്‍പര്യമുണ്ട്. കൊവിഡ് കാലത്തുണ്ടായ ലോക്ഡൗണ്‍ സമയത്ത് ചെടികള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ ഏറെ സമയം ലഭിച്ചതായി ജസ്‌ദീപ് സിംഗ് പറയുന്നു. അമ്മയില്‍ നിന്നും പകര്‍ന്ന കിട്ടിയ ഈ പൂന്തോട്ട പരിപാലന രീതികള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്ന് നല്‍കണമെന്നാണ് പ്രൊഫ. ഗുര്‍മുഖ് സിംഗിന്‍റെ ആഗ്രഹം.