ഹൈദരാബാദ്: ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ പ്രതികരിക്കാതിരുന്ന ബിജെപിയെ വിമർശിച്ച് മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. സുരക്ഷയും ക്ഷേമവും വികസനവും ഉറപ്പുനൽകുന്ന ബിജെപി സർക്കാർ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതിലും രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തിലും അഭിപ്രായം പറയാൻ തുനിയില്ലെന്നും കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് നിയന്ത്രണത്തിലെ അപാകതകളെക്കുറിച്ചും കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളെക്കുറിച്ചും സിദ്ദിഖി പകർത്തിയിരുന്ന ചിത്രങ്ങൾ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു എന്നത് ഓർമിക്കേണ്ടതാണെന്നും, ഇതിനാൽ തന്നെ ബിജെപിയോ എൻഡിഎയോ സിദ്ദിഖിയുടെ മരണത്തിൽ അഭിപ്രായവുമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'കഠിനമായ സാഹചര്യങ്ങളെ നാം ധീരമായി നേരിട്ടു'; മേജർ പ്രമീളയ്ക്ക് അഭിനന്ദനവുമായി മോദി
ജൂലൈ 16 ന് അഫ്‌ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു സിദ്ദിഖി കൊല്ലപ്പെട്ടത്. മ്യാൻമറിൽ നിന്ന് പലായനം ചെയ്‌ത റോഹിംഗ്യൻ അഭയാർഥികളുടെ ചിത്രങ്ങൾ 2018 ൽ അദ്ദേഹത്തിന് പുലിറ്റ്‌സർ പ്രൈസ് നേടിക്കൊടുത്തിരുന്നു.
അതേസമയം, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതിയിൽ സംസാരിക്കവെ സിദ്ദിഖിയുടെ കൊലപാതകത്തെ അപലപിക്കുകയും സായുധ പോരാട്ടത്തിനിടെ സാധാരണക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുകയും ചെയ്‌തു.
സിദ്ദിഖിയുടെ മരണത്തില്‍ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. അമേരിക്കയിലെ ജോ ബൈഡൻ ഭരണകൂടം ദുഃഖം രേഖപ്പെടുത്തിയിരുന്നു. കൂടാതെ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരും ദുഃഖം രേഖപ്പെടുത്തി.