പട്ന: ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ആദ്യ ഘട്ട വോട്ടെടുപ്പിലെ 71 നിയമസഭാ മണ്ഡലങ്ങളിലായി രാവിലെ 11 വരെ 18.48 ശതമാനം പോളിങ് രേഖപ്പെടുത്തി. നവഡ ജില്ലയിലെ ഹിസുവ അസംബ്ലി പോളിംഗ് ബൂത്ത് നമ്പർ 258ൽ ഹൃദയാഘാതത്തെ തുടർന്ന് ബിജെപി പോളിംഗ് ഏജന്‍റ് കൃഷ്ണ സിംഗ് മരിച്ചു.
അതേസമയം, ലഖിസാരായി ജില്ലയിലെ ബൽഗുദാർ ഗ്രാമത്തിൽ നിന്നുള്ള വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. രാവിലെ 8 മണി വരെ പോളിങ് ബൂത്ത് നമ്പർ 112ൽ ഒരു വോട്ട് പോലും രേഖപ്പെടുത്തിയിരുന്നില്ല. കളിസ്ഥലത്ത് മ്യൂസിയം നിർമിക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് ഗ്രാമവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. കളിസ്ഥലത്തിനുള്ള സ്ഥലം തിരികെ നൽകിയാൽ വോട്ട് രേഖപ്പെടുത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
കൂടാതെ, ബിജെപി നേതാവ് പ്രേം കുമാർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി റിപ്പോർട്ട്. ഗയയിലെ പോളിംഗ് ബൂത്തിൽ പാർട്ടിയുടെ ചിഹ്നമുള്ള മാസ്കും സ്കാർഫും ധരിച്ചാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്. എന്നാൽ, കാവി നിറമുള്ള മാസ്ക് ധരിച്ചത് വോട്ടെടുപ്പ് ചട്ട ലംഘനമായി കണക്കാക്കിയിട്ടില്ലെന്ന് മാധ്യമപ്രവർത്തകരോട് കുമാർ പറഞ്ഞു. പ്രേം കുമാറിന്‍റെ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ കലക്ടറോട് നിർദേശിച്ചതായി റിപ്പോർട്ടുണ്ട്.