ന്യൂഡൽഹി: ദോഹ, സാൻ ഫ്രാൻസിസ്കോ, മെൽബൺ, സിഡ്നി എന്നിവിടങ്ങളിൽ നിന്നുള്ള നാല് വിമാനങ്ങളിലായി വിദേശത്ത് കുടുങ്ങിയ 833 ഇന്ത്യൻ പൗരന്മാരെ വന്ദേ ഭാരത് മിഷന്‍റെ കീഴിൽ തിരിച്ചെത്തിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.2020 മെയ് 25 ന് വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി 833 ഇന്ത്യൻ പൗരന്മാർ ദോഹ, സാൻ ഫ്രാൻസിസ്കോ, മെൽബൺ, സിഡ്നി എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, ഗയ, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് മടങ്ങിയതായി പുരി ട്വീറ്റ് ചെയ്തു.
കൊവിഡ് മൂലമുണ്ടായ ലോക്ക് ഡൗണിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വന്ദേ ഭാരത് മിഷന്‍റെ ആദ്യ ഘട്ടം മെയ് ഏഴിനാണ് ആരംഭിച്ചത്. തുടര്‍ന്ന് മെയ് 16 ന് ഇതിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു.ഇതുവരെ ഇരുപതിനായിരത്തിലധികം ഇന്ത്യൻ പൗരന്മാരെ രാജ്യത്ത് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ എണ്ണം ഇനിയും ഉയരുമെന്നും പുരി പറഞ്ഞു.
ദൗത്യത്തിന്‍റെ രണ്ടാം ഘട്ടം ജൂൺ 13 വരെ നീട്ടിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.ദൗത്യത്തിന്‍റെ രണ്ടാം ഘട്ടം മെയ് 16 മുതൽ ജൂൺ 13 വരെ നീണ്ടുനിൽക്കും. രണ്ടാം ഘട്ടത്തിൽ 47 രാജ്യങ്ങളിൽ നിന്ന് 162 വിമാനങ്ങളിലായി ആളുകളെ തിരിച്ചെത്തിക്കുമെന്ന് എംഇഎ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ ഇസ്താംബുൾ, ഹോ ചി മിൻ സിറ്റി, ലാഗോസ് മുതലായ സ്ഥലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.