ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ജനങ്ങൾക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഛത്ര സൻസാദിന്‍റെ (വിദ്യാർഥി പാർലമെന്‍റ്) പത്താമത്തെ പതിപ്പിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത സിവില്‍ കോഡ് ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഇത് നിർബന്ധിതമായി നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം പ്രകടന പട്ടിക പുറത്തിറക്കിയപ്പോൾ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് മുതിർന്ന നേതാവ് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.രാജ്യത്തെ വർഗീതയെ വിമർശിച്ച സുർജേവാല യാഥാർത്ഥ്യത്തില്‍ നിന്ന് ആരും ഒഴിഞ്ഞ് മാറരുതെന്നും കൂട്ടിചേർത്തു.
നിങ്ങൾ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്ന് ആരോപിച്ച് നിങ്ങളുടെ അധികാരത്തെയും അവകാശങ്ങളെയും ചൂഷണം ചെയ്താല്‍ അത് പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാൻ നിങ്ങൾക്ക് അധികാരമുണ്ട്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയമായ അക്രമം നമുക്ക് ഭീഷണിയാണെന്നുള്ളതിന്‍റെ തിരിച്ചറിവാണ് ഇത്തരം പ്രതികരണങ്ങൾ. നമ്മുക്ക് ഇത് ഒഴിവാക്കാനാവില്ല. ഇത്തരം അക്രമങ്ങൾ നടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജാതി - വർഗ വിഭജനം രാജ്യം നേരിടുന്ന വലിയൊരു സാമൂഹിക പ്രശ്നമാണെന്നും വിദ്യാർഥികൾ അതിനെക്കുറിച്ച് ബോധപൂർവ്വം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.