ന്യൂഡല്‍ഹി: കർഷക സമരത്തെ പിന്തുണയ്ക്കുയും സർക്കാരിനെതിരെ വിമർശം ഉന്നയിക്കുകയും ചെയ്യുന്ന പ്രമുഖരുടെ അക്കൗണ്ടുകളാണ് ട്വിറ്റർ സസ്‌പെന്‍റ് ചെയ്തത്. കേന്ദ്ര വിവര സാങ്കേതിക വിദ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. കർഷക സമരത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ, സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ വിവരങ്ങളടങ്ങിയ പട്ടിക സർക്കാർ ട്വിറ്ററിന് കൈമാറിയതിനെ തുടർന്നാണ് നടപടി എന്നാണ് റിപ്പോർട്ട്.
'കർഷകരെ കൂട്ടക്കൊല ചെയ്യാൻ മോദിക്ക് പദ്ധതി' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച 250 ഓളം അക്കൗണ്ടുകൾ ട്വിറ്റർ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. പ്രസാർ ഭാരതി സിഇഒ ശശി ശേഖർ, മാധ്യമ സ്ഥാപനമായ കാരവൻ മാഗസിൻ, സിപിഎം നേതാവ് മുഹമ്മദ് സലിം, സാമൂഹ്യ പ്രവർത്തരകരായ ഹൻസ്‌രാജ് മീണ,എം ഡി ആസിഫ് ഖാൻ എന്നിവരുടേത് ഉൾപ്പെടെയുള്ള അക്കൗണ്ടുകളാണ് സസ്‌പെന്‍റ് ചെയ്തിരിക്കുന്നത്.
കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കിസാൻ ഏകത മോർച്ചയുടെ അക്കൗണ്ടും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് ദി കാരവൻ മാഗസിന്റെ എഡിറ്റർക്കെതിരെ ഡൽഹി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാരവന്‍റെ ട്വിറ്റർ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരിക്കുന്നത്.
അതേസമയം സിഇഒയുടെ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്ററിനോട് വിശദീകരണം ചോദിച്ചിട്ടുള്ളതായി പ്രസാര്‍ ഭാരതി അറിയിച്ചു. എന്തുകൊണ്ടാണ് ട്വിറ്റര്‍ ഇങ്ങനെയൊരു നീക്കത്തിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് പ്രതികരിച്ചു.