മുംബൈ: ടി.ആർ.പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖൻചന്ദാനിയ്ക്ക് ജാമ്യം. ചാനൽ ഉപഭോക്താക്കൾക്ക് പണം നല്കി ടിആര്‍പി റേറ്റിങ് പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ ആറിനാണ് ഇത് സംബന്ധിച്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാരോമീറ്റര്‍ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാന്‍സ് റിസര്‍ച്ച് ഗ്രൂപ്പ് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് റിപ്പബ്ലിക് ടി.വി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗിനെ അടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.
മുംബൈ നഗരത്തിൽ ടി.ആർ.പി റേറ്റിങ്ങിനായി രണ്ടായിരത്തോളം വീടുകളിലാണ് ഹാൻസ് റിസർച് ഗ്രൂപ്പ് ബാരോമീറ്റർ സ്ഥാപിച്ചത്. വീടുകളില്‍ ആളുകൾ ഇല്ലാത്തപ്പോഴും പ്രത്യേക ചാനലുകൾ തുറന്ന് വെക്കുന്നതിന് പ്രതിമാസം 500 രൂപ വീതം ഉപഭോക്താക്കൾക്ക് നൽകി എന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ പണം പറ്റിയ നാല് ചാനൽ ഉപഭോക്താക്കൾ കേസിൽ സാക്ഷികളാണ്.