ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എസ്.ആർ.ടി.സി) ജീവനക്കാരുടെ അനിശ്ചിത കാല സമരം പത്താം ദിവസം പിന്നിട്ടു. അതേസമയം സമരം ശക്തമാകുന്നതിനിടെ വീണ്ടും ആത്മഹത്യാ ശ്രമവുമായി ജീവനക്കാരൻ. ടി.എസ്.ആര്‍.ടി.സി കണ്ടക്ടറായിരുന്ന സന്ദീപാണ് സമരം നടക്കവെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഉടൻ തന്നെ കോണ്ടാപൂർ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ആത്മഹത്യക്ക് ശ്രമിക്കുന്ന നാലാമത്തെ ആർടിസി ജീവനക്കാരനാണ് സന്ദീപ്. ആർടിസി ജീവനക്കാരായ ശ്രീനിവാസ് റെഡ്ഡി, സുരേന്ദർ ഗൗഡ് എന്നിവർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ടി.എസ്.ആര്‍.ടി.സിയെ സർക്കാർ മേഖലയിൽ ഉൾപ്പെടുത്തുക, ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആർടിസി ജീവനക്കാർ സമരം നടത്തുന്നത്. അതേസമയം സമരക്കാരുമായി ചർച്ചക്കില്ലെന്ന കടുത്ത നിലപാടാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സ്വീകരിക്കുന്നത്. ആര്‍ടിസി ജീവനക്കാരുടെ സംയുക്ത യൂണിയന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ പത്തൊമ്പതിന് തെലങ്കാനയില്‍ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്‍തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഈ ബന്ദിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‍തിട്ടുണ്ട്.