പനാജി: തെഹൽക്ക മാഗസിൻ സ്ഥാപകൻ തരുൺ തേജ്പാലിനെതിരായ ലൈംഗിക പീഡന കേസിൽ യുവതിയുടെ വിസ്താരം നവംബർ 15 ന് അവസാനിക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഫ്രാൻസിസ്കോ തവോറ. തിങ്കളാഴ്ച മുതൽ ഗോവ കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ നടത്തി വരുന്ന വിസ്താരമാണ് മറ്റന്നാൾ അവസാനിക്കുക.
നോർത്ത് ഗോവയിലെ മാപുസയിൽ അഡീഷണൽ ജില്ലാ, സെഷൻസ് കോടതി ജഡ്ജി കെഷാമ ജോഷിയാണ് കേസ് പരിഗണിക്കുന്നത്. അടച്ചിട്ട കോടതിയിൽ നടക്കുന്ന വിചാരണ ക്യാമറയിൽ പകർത്തും. പ്രതിഭാഗം വക്കീലിന് മറ്റൊരു കേസുണ്ടെന്നും വാദം കേൾക്കൽ നീട്ടണമെന്നും ആവശ്യപ്പെട്ട് തരുൺ തേജ്‌പാൽ നൽകിയ ഹർജി മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം 2017 സെപ്റ്റംബർ 29ന് ഗോവ കോടതി ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളി. പരാതിക്കാരിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റമാണെന്നും കേസിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി.2013ൽ ലാണ് ഗോവയിലെ ഒരു ഹോട്ടലില്‍ കേസിനാസ്പദമായ സംഭവം.ഹോട്ടൽ ലിഫ്റ്റിൽ പീഡിപ്പിച്ചെന്നാണ് സഹപ്രവർത്തകയായ യുവതിയുടെ പരാതി.