ചെന്നൈ : തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.രക്ഷാപ്രവര്‍ത്തനം നാലാദിവസത്തിലേക്കു കടന്നു. പാറകളാണ് രക്ഷാപ്രവര്‍ത്തനത്തിനു പ്രധാന തടസമായിരിക്കുന്നത്. ഇതേ തുടർന്ന് കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുക്കാനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. 600 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ 25 അടി താഴ്‌ചയിലാണ് കുട്ടി അകപ്പെട്ടത്. രക്ഷാ പ്രവർത്തനത്തിനിടെ കുട്ടി വീണ്ടും താഴ്ചയിലേക്ക് പതിച്ചിരുന്നു. നിലവില്‍ 100അടി താഴ്‌ചയിലാണ് കുട്ടിയുള്ളതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ ബോധം നഷ്‌ടപ്പെട്ടെങ്കിലും ശ്വസിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അഗ്നിശമനസേനയും പൊലീസും ദേശീയ ദുരന്തനിവാരണ സേനയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം സ്ഥിതിഗതികള്‍ വിലയിരുത്താനും കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനും ഇന്നലെ തിരുച്ചിറപ്പള്ളിയിലെത്തിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു . ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ ,ദുരന്ത നിവാരണ മന്ത്രി ആര്‍.ബി ഉദയകുമാര്‍,ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്‌കര്‍ എന്നിവരാണ് തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വീടിന് സമീപം കളിക്കുകയായിരുന്ന സുര്‍ജിത് വില്‍സണെന്ന രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ അകപ്പെടുകയായിരുന്നു.