ന്യൂഡൽഹി: ഇറാനിൽ നിന്ന് മടങ്ങിയെത്തിയ 142 ഇന്ത്യക്കാരെ ഡൽഹിയിൽ നിന്ന് ജോധ്പൂരിലേക്ക് എത്തിക്കാൻ ഞായറാഴ്ച പ്രത്യേക വിമാന സർവീസ് ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ്. സർക്കാരിന്‍റെ അഭ്യർത്ഥന പ്രകാരം കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമെന്നും ബോയിങ് 737 വിമാനങ്ങളെ ഇതിനായി വിന്യസിക്കുമെന്നും സ്‌പൈസ് ജെറ്റ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.
മാർച്ച് 29ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 1.40 നാണ് വിമാനം ടേക്ക് ഓഫ് ചെയ്യുക. പുലർച്ചെ 2.55ന് ജോധ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിനായി ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ സർക്കാർ താൽക്കാലികമായി നിർത്തിവച്ചതിനാൽ പാസഞ്ചർ വിമാനങ്ങളായ 82 ബോയിങ് 737, രണ്ട് എയർബസ് എ 320, 32 ബോംബാർഡിയർ ക്യു -400 എന്നിവ നിലവിൽ സേവനം നടത്തുന്നില്ല. ചരക്ക് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.