ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാര, എന്‍കെ അമിന്‍ എന്നിവരെ കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരായ എല്ലാ കോടതി നടപടികളും നിര്‍ത്തിവെക്കാനും പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയെന്ന് ആരോപിച്ചാണ് ഇസ്രത്ത് ജഹാനെ വെടിവെച്ച് കൊന്നത്. എന്നാല്‍ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞതോടെ ഏഴ് പൊലീസുകര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്.
ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വോഡ് തലവനായിരുന്നു വന്‍സാര. അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു എന്‍ കെ അമിന്‍. ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് പൊലീസ് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കോടതി കേസ് ഉപേക്ഷിച്ചത്.
കേസില്‍ ഗുജറാത്ത് പോലീസ് മേധാവിയായിരുന്ന പി.പി. പാണ്ഡെയെ കഴിഞ്ഞ വർഷം കോടതി വെറുതെ വിട്ടിരുന്നു. 19 മാസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ഇദ്ദേഹത്തെ പുറത്ത് വിട്ടത്. 2004 ജൂണ്‍14ന് നടന്ന ഏറ്റുമുട്ടലില്‍ 19 വയസുകാരി ഇഷ്റത്ത് ജഹാൻ ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്.