മുംബൈ: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബോളിവുഡ് നടന്‍ സോനു സൂദ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തൊടെയെന്ന് പരിഹസിച്ച് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയില്‍ സഞ്ജയ് റാവത്ത് എഴുതിയ ലേഖനത്തിലാണ് വിമര്‍ശനമുള്ളത്. സോനു സൂദ് ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മുംബൈയുടെ സെലിബ്രിറ്റി മാനേജരായി സോനു മാറുമെന്നും സാമ്നയില്‍ പറയുന്നു.
കൊവിഡ് പിടിമുറുക്കിയ ശേഷം പെട്ടന്നൊരു ദിവസം സോനു സൂദെന്ന മഹാത്മാവ് ഉയര്‍ന്നുവന്നു. സോനു സൂദിന് മാത്രം എങ്ങനെയാണ് ലോക്ക് ഡൗണ്‍ കാലത്ത് ബസുകള്‍ നിറത്തിലിറക്കാന്‍ അനുമതി ലഭിച്ചത്. ആരാണ് ബസുകള്‍ക്ക് സഞ്ചാരാനുമതി നല്‍കിയതെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. സോനു സൂദ് നല്ല നടനാണ്. വ്യത്യസ്തനായ സംവിധായകനാണ്. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ നല്ലതാണ്. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയം നടപ്പാക്കുന്ന ഒരു സംവിധായകന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും റാവത്ത് പറഞ്ഞു.
നിരവധി അതിഥി തൊഴിലാളികള്‍ക്കാണ് സോനു സൂദ് സഹായങ്ങള്‍ നല്‍കിയത്. കാല്‍നടയായി വീടുകളിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികള്‍ക്കായി ബസുകള്‍ ഒരുക്കിയും ഭക്ഷണവും വെള്ളവും വിതരണം ചെയ്തും അദ്ദേഹം കയ്യടി നേടിയിരുന്നു. അടുത്തിടെ കേരളത്തില്‍ കുടുങ്ങി കിടന്നിരുന്ന അതിഥി തൊഴിലാളികളായ സ്ത്രീകളെ വിമാനത്തില്‍ അദ്ദേഹം നാട്ടിലെത്തിച്ചിരുന്നു.
ലോക്ക്ഡൗണിനിടെ മഹാരാഷ്ട്രയിൽ കുടുങ്ങിയ തൊഴിലാളികളെ കൊണ്ടുപോകാനായി സോനു സൂദ് നടത്തുന്ന ശ്രമങ്ങളെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി അഭിനന്ദിച്ചിരുന്നു. മെയ് 31ന് രാജ്ഭവനിലെത്തി സന്ദര്‍ശിച്ചപ്പോഴായിരുന്നു ഗവര്‍ണറുടെ അഭിനന്ദനം. സോനു സൂദ് നടത്തുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണയും പ്രഖ്യാപിച്ചിരുന്നു. സോനു സൂദിന്‍റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിൽ ബിജെപിയുടെ കരങ്ങളുണ്ടെന്നും ശിവസേനയുടെ ആരോപിക്കുന്നു.