ന്യൂഡൽഹി: പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ട ഡല്‍ഹിയില്‍ അക്രമം തടയാന്‍ മതിയായ പൊലീസുകാരില്ലെന്ന് ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിച്ചു. മതിയായ സേനയുടെ ലഭ്യതയില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമുല്യ പട്‌നായിക് ആഭ്യന്തര വകുപ്പിലെ ഉന്നതരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വ്യക്തമാക്കി. പൊലീസ് സേനയില്‍ മതിയായ ശക്തിയില്ലാത്തത് സ്ഥിതി കൂടുതല്‍ വഷളാകാന്‍ കാരണമായെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രശ്‌നബാധിത പ്രദേശങ്ങളിൽ സായുധ പൊലീസിലെ ആയിരം പേരെ ഉടന്‍ വിന്യസിക്കുകയാണെന്നും ഡല്‍ഹി പൊലീസ് ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അർദ്ധസൈനിക വിഭാഗത്തിന്‍റെ 35 കമ്പനികൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും അതിൽ 20 കമ്പനികൾ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നല്‍കിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. വടക്കുകിഴക്കൻ ഡല്‍ഹിയില്‍ ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി അക്രമങ്ങള്‍ അരങ്ങേറിയത്. ഇന്നും വ്യാപക അക്രമങ്ങള്‍ തുടര്‍ന്നു. ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഹെഡ്കോണ്‍സ്റ്റബിളും അര്‍ധ സൈനികരും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമാസക്തരായ പ്രതിഷേധക്കാര്‍ വീടുകള്‍, കടകള്‍, വാഹനങ്ങള്‍, പെട്രോള്‍ പമ്പ് എന്നിവ കത്തിച്ചു.