ന്യൂഡൽഹി: ഉചിതമായ നിയമനിർമ്മാണം നടക്കുന്നതുവരെ ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി സൂം ആപ്പ് ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന അപേക്ഷയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
സൂം ആപ്ലിക്കേഷൻ വ്യക്തികളുടെ സ്വകാര്യതയുടെ അവകാശത്തെ ലംഘിക്കുമെന്നും ദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്നും ആരോപിച്ച് പാർട്ട് ടൈം ട്യൂട്ടറായ ഹർഷ് ചഗാണ് കോടതിയിൽ ഹര്‍ജി നൽകിയത്. ലോക്ക് ഡൗൺ സമയത്ത് സൂം ആപ്ലിക്കേഷന്‍റെ ഉപയോഗത്തിൽ വർദ്ധനവുണ്ടായെന്നും നിരവധിയാളുകൾ ആപ്ലിക്കേഷൻ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്തവർ അശ്ലീല ചിത്രങ്ങൾ കാണുന്നതിന് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്നും ഓൺലൈൻ ക്ലാസുകളിൽ പോലും ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചഗ് കൂട്ടിച്ചേർത്തു. സൂമിന്‍റെ സുരക്ഷ, സ്വകാര്യത, അപകടസാധ്യത തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ സാങ്കേതിക പഠനം നടത്താൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.