ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി സെയ്ഫുദ്ദീൻ സോസ് വീട്ടുതടങ്കലിലാണെന്ന് കാണിച്ച് ഭാര്യ മുംതസുന്നീസ സോസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കി ജമ്മു-കശ്മീര്‍ ഭരണകൂടം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം സെയ്ഫുദ്ദീന്‍ സോസിനെ അറസ്റ്റ് ചെയ്യുകയോ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചു. ഭാര്യയുടെ വാദങ്ങള്‍ തെറ്റാണെന്നും ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചു. സെയ്ഫുദ്ദീൻ സോസിന് ഏതെങ്കിലും സ്ഥലത്തേക്ക് സഞ്ചരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് ആ പ്രദേശത്തെ ക്രമസമാധാന പാലനത്തിനും സുരക്ഷാ സാഹചര്യങ്ങൾക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സെയ്ഫുദ്ദീന്‍ സോസിനെ ഒരിക്കലും തടങ്കലിൽ പാർപ്പിച്ചിട്ടില്ലെന്ന് കാണിച്ച് സ്‌പെഷ്യൽ സെക്രട്ടറി സത്യവാങ്മൂലവും കോടതിയിൽ നല്‍കിയിട്ടുണ്ട്.
സോസിന്‍റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിച്ചത്. ഹേബിയസ് കോർപ്പസ് റിട്ട് ഹർജി പ്രകാരം സോസിനെ കോടതിയിൽ ഹാജരാക്കണമെന്നും അധികാരികൾ പുറപ്പെടുവിച്ച തടങ്കൽ ഉത്തരവുകൾ റദ്ദാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജൂൺ ഒമ്പതിന് ചേര്‍ന്ന ബെഞ്ച് ജൂലൈ രണ്ടാം വാരത്തോടെ ജമ്മു-കശ്മീര്‍ ഭരണകൂടത്തിൽ നിന്ന് മറുപടി ആവശ്യപ്പെടുകയായിരുന്നു.
ലോക്സഭയിലേക്ക് നിരവധി തവണ സോസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായും കുറച്ചുകാലം കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താൻ ഒരിക്കലും സമാധാനത്തിന് ഭീഷണിയല്ലെന്നും സോസ് പറഞ്ഞു. നേരത്തെ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ തടങ്കലിൽ പാര്‍പ്പിച്ചതായുള്ള ഹർജികളും സുപ്രീം കോടതിയില്‍ വന്നിരുന്നു. ഒമർ അബ്ദുള്ളയെ പിതാവും മുതിർന്ന രാഷ്ട്രീയക്കാരനുമായ ഫാറൂഖ് അബ്ദുല്ലയ്‌ക്കൊപ്പം വിട്ടയച്ചെങ്കിലും മെഹബൂബ മുഫ്തി ഇപ്പോഴും വീട്ടുതടങ്കലിലാണ്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 കഴിഞ്ഞ വർഷം കേന്ദ്രം റദ്ദാക്കിയ ശേഷം താഴ്വരയിലെ വിവിധ പ്രമുഖ രാഷ്ട്രീയക്കാരെ കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ മോചനം ക്രമസമാധാന നിലയെ തടസപ്പെടുത്തുമെന്നാരോപിച്ചായിരുന്നു നടപടി.