ചണ്ഡിഗഢ്: കർതാർപൂർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്ന തീർഥാടകർക്ക് പാകിസ്‌ഥാൻ ഈടാക്കാൻ ഉദ്ദേശിക്കുന്ന 20 യു.എസ് ഡോളർ ഫീസ് പിൻവലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. ഫീസ് പിന്‍വലിച്ചാല്‍ ലോക സിഖ് സമൂഹം അതിന് നന്ദിയുള്ളവരായിരിക്കുമെന്നും അമരീന്ദർ സിങ് ട്വീറ്റ് ചെയ്‌തു. കർതാർപൂർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്ന തീർഥാടകർക്ക് 20 യുഎസ് ഡോളർ ഫീസ് ഈടാക്കരുതെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. സേവന ഫീസ് ഒഴികെയുള്ള മറ്റെല്ലാ വിഷയങ്ങളിലും പാക്കിസ്ഥാനുമായി സമവായത്തിൽ എത്തിയിട്ടുണ്ടന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഗുരു നാനാക് ദേവ്ജിയുടെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യ കൈക്കൊണ്ട സുപ്രധാനമായ ഒരു ജനകീയ സംരംഭമാണ് കർതാർപൂർ സാഹിബ് ഇടനാഴി. അതേ സമയം നിലപാടില്‍ ഉറച്ചുനിൽക്കുകയാണ് പാകിസ്ഥാൻ. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കർതാര്‍പൂര്‍ ഇടനാഴിയുടെ ഇന്ത്യന്‍ ഭാഗം ഉദ്ഘാടനം ചെയ്യും.