ചണ്ഡിഗഡ്: പഞ്ചാബ് ഗ്രാമവികസന, പഞ്ചായത്ത് മന്ത്രി ട്രിപ്റ്റ് രാജീന്ദർ സിങ്ങ് ബജ്‌വയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയായി എല്ലാ മന്ത്രിമാരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയായി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ട്രിപ്റ്റ് രാജീന്ദർ സിങ്ങ്. വൈറസ് ബാധിച്ച ബജ്‌വ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞയാഴ്ച ഗ്രാമവികസന ഡയറക്ടർ വിപുൽ ഉജ്വാളിനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് ബജ്‌വയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചത്. സംസ്ഥാനത്ത് 340 കൊവിഡ് കേസുകളും ഒമ്പത് മരണങ്ങളും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.