ലഖ്‌നൗ: രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും എല്ലാവരെയും പ്രധാനമന്ത്രി പ്രതിനിധീകരിക്കുമെന്നും ക്ഷണിക്കപ്പെട്ടവർ മാത്രമേ ചടങ്ങിൽ പങ്കെടുക്കാവൂയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ക്രമീകരണങ്ങളും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടാകും ചടങ്ങ് നടക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 4, 5 തീയതികളിൽ ജനങ്ങൾ വീടുകളിൽ ചിരാതുകൾ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതനേതാക്കന്മാർ ക്ഷേത്രങ്ങൾ അലങ്കരിക്കണം. ക്ഷേത്രങ്ങളിൽ 'ദീപോത്സവം', 'അഖണ്ഡ് രാമായണ പാത' എന്നിവ സംഘടിപ്പിക്കണം. ഈ വേളയിൽ രാമ ക്ഷേത്രത്തിനായി ജീവൻ ത്യാഗം ചെയ്‌ത പൂർവ്വികരെ അനുസ്‌മരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഇതൊരു ചരിത്ര നിമിഷമാണ്. 500 വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.