ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നവജാതശിശുക്കളെ കുളത്തിൽ മുക്കികൊന്നു. ഇരുപത് ദിവസം മാത്രം പ്രായമുള്ള മക്കളെ കൊലപ്പെടുത്തിയത് വളര്‍ത്താന്‍ പണമില്ലാത്തതിനാലെന്ന് അറസ്റ്റിലായ മാതാപിതാക്കൾ പറഞ്ഞു. ഇരട്ട സഹോദരങ്ങളായ അഫ്രിനും, അഫിയയുമാണ് മാതാപിതാക്കളുടെ ക്രൂരക്കിരയായത്.
തങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും രണ്ട് പെൺമക്കളുടെ ചിലവ് താങ്ങാനാകാത്തതിനാലാണ് കൊല നടത്തിയതെന്നും പിതാവ് വസീം പറഞ്ഞു. വസീമിനും ഭാര്യ നസ്മയ്ക്കും ഏഴു വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. കുഞ്ഞുങ്ങളെ കാൺമാനില്ലായെന്ന് ഇന്ന് രാവിലെ വസീം പരാതി നൽകിയെങ്കിലും നവജാത ശിശുക്കളെ കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടികളുടെ ജനനത്തെക്കുറിച്ച് സ്ഥിരമായി വസീമും ഭാര്യയും വഴക്കിടാറുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു.