ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് കുടുങ്ങി കിടക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലെന്ന് ആരോപണം. 'മഹാ' ചുഴലിക്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് തീരദേശ സംരക്ഷണ സേനയുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് ഇവര്‍ ഗുജറാത്ത് തീരത്ത് എത്തിയത്. 13 ദിവസമായി തമിഴ്‌നാട്ടിൽ നിന്നുള്ള 40 ബോട്ടുകളും ഏകദേശം 600 മത്സ്യത്തൊഴിലാളികളും ഗുജറാത്ത് തീരത്ത് കുടുങ്ങികിടക്കുകയാണ്. ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ വെരാവൽ തുറമുഖത്താണ് സംഘമുള്ളത്.
തുറമുഖം വിട്ട് പോകാൻ തീര സംരക്ഷണ സേന അനുവധിക്കുന്നില്ല. എന്നാല്‍ ഇവര്‍ക്ക് വേണ്ട ഭക്ഷണമോ വെള്ളമോ നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. എത്രദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന അറിയിപ്പും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരൊ തമിഴ്‌നാട് സർക്കാരൊ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികളുടെ ആരോപിച്ചു.
താൻ മത്സ്യ ഗവേഷണത്തിന് വന്നതാണെന്നും 13 ദിവസമായി ഇവിടെ കുടുങ്ങികിടക്കുകയാണെന്നും ഞങ്ങൾക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നുണ്ടോ എന്നു പോലും സർക്കാർ അന്വേഷിക്കുന്നില്ല എന്നുമാണ് സംഘത്തിലെ ഒരു മത്സ്യതൊഴിലാളി പറയുന്നത്. തമിഴ്‌നാട്, കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 13 മത്സ്യതൊഴിലാളികൾ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നാല് ദിവസമെടുത്ത് ഞായറാഴ്‌ച രാത്രിയാണ് കൊച്ചി തീരത്ത് എത്തിയത്. 'മഹാ' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ദേവഭൂമി-ദ്വാരക ജില്ലയ്ക്കും കേന്ദ്രഭരണ പ്രദേശമായ ദിയുവിനും ഇടയിലായിരിക്കും ശക്‌തമാകുന്നതെന്നാണ് നിഗമനം. ഗുജറാത്തിലെ നേവൽ യൂണിറ്റുകൾ അടിയന്തര പ്രവർത്തനങ്ങൾക്ക് സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്.