ന്യൂഡൽഹി: 'നിർഭയ', മകളെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് ചലിക്കുന്ന ബസ്സിൽ നിന്ന് തള്ളിയിട്ട ആ നിർഭാഗ്യകരമായ ദിവസത്തിന് ഏഴു വർഷം. ഇന്നും മകൾക്ക് നഷ്ടമായ നീതിക്കായി കാത്തിരിക്കുകയാണ് നിർഭയയുടെ മാതാപിതാക്കൾ, കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രത്യാശയും പ്രാർത്ഥനയുമായി.
കേസിലെ പ്രതികളായ നാല് പേരേയും ഉടൻ തൂക്കിലേറ്റുമെന്ന റിപ്പോർട്ടുകൾ ഇവരുടെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. മകൾക്ക് നീതി ലഭിച്ചാലും, നീതി നിഷേധിക്കപ്പെട്ട ആയിരം നിർഭയകൾക്കായി പോരാടും എന്ന് നിർഭയയുടെ അച്ഛൻ പറയുന്നു. "കഴിഞ്ഞ ഏഴു വർഷം ഞങ്ങൾക്ക് ധാരാളം അനുഭവങ്ങൾ നൽകിയിട്ടുണ്ട്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പഴുതുകളും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ഇപ്പോൾ മനസിലാക്കുന്നു. വിചാരണ കോടതികൾക്ക് രണ്ട് ഭാഗത്തെയും കേൾക്കുകയും കക്ഷികളുടെ തെളിവുകൾ പരിശോധിക്കുകയും വേണം. ആയതിനാൽ വിധി പറയാൻ ഒരുപാട് സമയം വേണ്ടി വരുന്നു. ഇത് ഒരുപാട് നാൾ തുടരരുത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ രണ്ടാഴ്ചയിൽ കൂടുതൽ തുടരരുത്. -അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
"ഹൈദരാബാദിൽ ദിഷ കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും ദിഷക്ക് തൽക്ഷണ നീതി ലഭിച്ചതും വാർത്തകളിൽ നിറയുകയും ആഘോഷിക്കപ്പെടുകയും ചെയ്തു. എന്നാൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ ഒരിക്കലും ദിഷയെ ചുട്ടുകൊന്നതിന് പകരമാവില്ല. നിയമപരമായ കാര്യങ്ങളിൽ നിന്ന് നോക്കിയാൽ അവൾക്ക് നീതി ലഭിച്ചില്ല. പക്ഷെ ഏഴുവർഷമായി ഞങ്ങൾ അനുഭവിക്കുന്ന അതേ ആഘാതത്തിലൂടെ അവളുടെ മാതാപിതാക്കൾക്ക് കടന്ന് പോകേണ്ടതില്ല" -നിർഭയയുടെ അമ്മ പറയുന്നു.
കുട്ടികളെ രൂപപ്പെടുത്തുന്നതിലും സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നതിലും മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്. നിയമങ്ങൾ രൂപീകരിച്ചിട്ട് ഏഴ് വർഷമായെങ്കിലും ജനങ്ങളുടെ മാനസിക നിലയിലും ചിന്താഗതിയിലും മാറ്റം സംഭവിച്ചിട്ടില്ലെന്നും അവർ പറയുന്നു.
"ആൺകുട്ടികൾ വൈകി പുറത്തേക്കിറങ്ങുമ്പോൾ അവരെ ചോദ്യം ചെയ്യുന്നില്ല, പക്ഷേ സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ മകനേക്കാൾ ഞങ്ങൾ എല്ലായ്പ്പോഴും മകൾക്ക് മുൻഗണന നൽകിയിരുന്നു," അവർ പറയുന്നു.