വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ മോദി വാരാണസിയിൽ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപകൻ മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി റോഡ് ഷോ ആരംഭിച്ചത്. വാരാണസിയിൽ മോദി വീണ്ടും മത്സരത്തിനിറങ്ങുന്നത് വൻ ആഘോഷമാക്കുകയാണ് ബിജെപി.
കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, നിതിൻ ഗഡ്ക്കരി, പീയൂഷ് ഗോയൽ, ജെ പി നഢ തുടങ്ങിയവും പത്രികാ സമർപ്പണ വേളയിൽ മോദിയെ അനുഗമിക്കും. ഇവരെ കൂടാതെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, രാംവിലാസ് പസ്വാൻ, പ്രകാശ് സിങ് ബാദൽ എന്നിവരും മോദിക്കൊപ്പം ഉണ്ടാകും. 2014ലെ തെരഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെ മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് മോദി തോൽപ്പിച്ചത്. ഇത്തവണ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും 2014ൽ മത്സരിച്ച അജയ് റായിയെ തന്നെ സ്ഥാനാർഥിയായി ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ചു. ശാലിനി യാദവാണ് എസ്.പി- ബി.എസ്.പി സഖ്യത്തിന്‍റെ സ്ഥാനാർഥി. മെയ് 19നാണ് വാരാണസിയിൽ വോട്ടെടുപ്പ് നടക്കുക.