ബെംഗളൂരു: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ച പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതി ആദിത്യ റാവുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ജനുവരി 20നാണ് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇയാള്‍ ബോംബ് വെച്ചത്. ജനുവരി 21ന് ബെംഗളൂരു പൊലീസിന് മുന്നിൽ പ്രതി കീഴടങ്ങുകയായിരുന്നു.
എഞ്ചിനീയറിംഗ്, എം.ബി.എ ബിരുദധാരിയാണ് പ്രതി. ചില രേഖകളുടെ അഭാവത്തിൽ വിമാനത്താവളത്തിലെ ജോലി നിരസിക്കപ്പെട്ടു. ഇതിന്‍റെ നിരാശയിലായിരുന്നു പ്രതി. ഇതോടെ വിമാനത്താവളത്തില്‍ ബോംബ് വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാൾക്ക് മറ്റ് സംഘടനകളുമായി ബന്ധമോ ബോംബ് നിർമാണത്തിൽ മറ്റാരുടെയും സഹായമോ ലഭിച്ചതായി വിവരമില്ലെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചിരുന്നു. സ്ഫോടന വസ്തു നിയന്ത്രണ നിയമം, നിയമവിരുദ്ധ പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമാണ് ആദിത്യ റാവുവിനെതിരെ കേസെടുത്തിരിക്കുന്നത്.
ബോംബ് നിർമിക്കാനായി ഒരു വർഷം സമയമെടുത്തതായും യൂട്യൂബ് നോക്കിയാണ് ബോംബ് നിർമിച്ചതെന്നും പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. നേരത്തെ ബെംഗളൂരു വിമാനത്താവളത്തിൽ 25,000 രൂപ ശമ്പളമുള്ള ജോലി ചില രേഖകളുടെ അഭാവത്തിൽ റാവുവിന് നഷ്ടപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി 2018ൽ രണ്ടുതവണ ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം നൽകിയിരുന്നു. ഭീഷണി സന്ദേശങ്ങളുടെ പേരിൽ ആദിത്യ റാവു 11 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.