ശ്രീനഗർ: അതിമനോഹരമായ പ്രകൃതി ഭംഗിയാൽ പ്രശസ്‌തമാണ് കശ്‌മീര്‍ താഴ്‌വര. ഭൂമിയിലെ സ്വര്‍ഗം എന്നാണ് കശ്‌മീര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ലോക പ്രശസ്‌തമായ ഗുല്‍മാര്‍ഗും പഹല്‍ഗാമും ദാല്‍ തടാകവുമൊക്കെ കശ്‌മീരിനെ സ്വര്‍ഗതുല്യമാക്കുന്നു. എന്നാൽ 'മരണത്തിന്‍റെ താഴ്‌വര'യായി അറിയപ്പെടുന്ന ഇടം കൂടിയുണ്ട് കശ്‌മീരിൽ, മാര്‍ഗന്‍ താഴ്‌വര. സമുദ്ര നിരപ്പില്‍ നിന്നും 12,125 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലമ്പാതയാണ് മാര്‍ഗന്‍ താഴ്‌വര അഥവാ മാര്‍ഗന്‍ ടോപ്പ്. ദക്ഷിണ അനന്ത്‌നാഗിൽ നിന്നും 72 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. അതിമനോഹരമായ പ്രകൃതി ഭംഗിയാണ് മാര്‍ഗന്‍ താഴ്‌വരയുടെ പ്രത്യേകതയെങ്കിലും പതിയിരിക്കുന്നത് അപകടമാണ്. എപ്പോള്‍ വേണമെങ്കിലും മരണം വിതയ്ക്കുന്ന മഞ്ഞും കൊടുങ്കാറ്റും കനത്ത മഴയും ഇവിടെ പ്രതീക്ഷിക്കാം. ഇത്രയേറെ അപകടകാരിയായിട്ടും വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് മാര്‍ഗന്‍ താഴ്‌വര.
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മല നിരകളാല്‍ ചുറ്റപ്പെട്ട മാർഗൻ ടോപ്പിൽ വൃക്ഷങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ചതുപ്പുകൾ ഏറെയുണ്ടെന്നാണ് പറയപ്പെടുന്നത്. ശക്തമായ കാറ്റും ആലിപ്പഴം പൊഴിയുന്ന മഴയും മാർഗൻ താഴ്‌വരയില്‍ പെയ്തു തകര്‍ക്കുമ്പോള്‍ വലിയ പാറക്കഷ്ണങ്ങൾ താഴേക്ക് വീഴാന്‍ തുടങ്ങും. മലമുകളില്‍ നിന്നും അതിവേഗം അവ താഴ്വരയിലേക്ക് ഒഴുകിയെത്തും. ഇത്തരം സാഹചര്യങ്ങളിലാണ് സുരക്ഷിതമായ ഇടം കണ്ടെത്തി രക്ഷപ്പെടാന്‍ സാധിക്കാതെ വിനോദ സഞ്ചാരികൾ പ്രയാസപ്പെടുന്നത്. ഗുജ്ജര്‍ ബക്കര്‍വാള്‍ എന്ന വിഭാഗത്തില്‍പ്പെട്ട നാടോടി ആട്ടിടയന്മാരും പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്.
കിഷ്ത്വര്‍, അനന്ത്‌നാഗ് ജില്ലകള്‍ക്കിടയിലാണ് മാര്‍ഗന്‍ താഴ്‌വര സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വേനലിൽ പോലും കുറഞ്ഞ താപനിലയായിരിക്കും. പെട്ടെന്നുണ്ടാകുന്ന മഴയിലും മഞ്ഞു വീഴ്ചയിലും സന്ദര്‍ശകര്‍ പലപ്പോഴും കുടുങ്ങി പോകാറുണ്ട്. സന്ദർശകർക്ക് അനായാസമായും സുരക്ഷിതമായും എത്തിച്ചേരാനുള്ള അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കുന്നിതിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് പ്രദേശവാസികള്‍ പറയുന്നു.
മാര്‍ഗന്‍ താഴ്‌വരയില്‍ കുടിലുകളും ശുചിമുറികളും നിര്‍മിച്ച് വരികയാണ്. കശ്‌മീരിലെ ഏറ്റവും ആകര്‍ഷകമായ വിനോദ സഞ്ചാര കേന്ദ്രമായി അധികം താമസിയാതെ ഈ താഴ്‌വര മാറും. എന്നാലിവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സമയമെടുത്തേക്കാം. എങ്കിലും മാർഗൻ താഴ്‌വരയിൽ സഞ്ചാരികൾ സുരക്ഷിതമാകുന്ന കാലം വിദൂരമല്ല.