ബെംഗളൂരു: കർണാടകയിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ എട്ട് ആയി.24 മണിക്കൂറിൽ 15 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൊത്തം രോഗബാധിതരുടെ എണ്ണം 247 ആയി. എന്നാൽ സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ പറഞ്ഞു. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായും സർക്കാർ വ്യക്തമാക്കി.
കൊവിഡ് -19 സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും പ്രതിസന്ധി മറികടക്കാൻ വഴികൾ കണ്ടെത്തണമെന്നും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. വിഭവ സമാഹരണം ലക്ഷ്യമിട്ടുള്ള ചില നടപടികളും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് സജീവമായ കേസുകൾ 181 ആണ്. ഒരു ഗർഭിണിയടക്കം 177 രോഗികളാണ് ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുനന്നത്. മറ്റ് നാലുപേർ തീവ്രപരിചരണ വിഭാഗത്തിലുമുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സർക്കാറിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കർണാടകയിലെ പോസിറ്റീവ് കേസുകളുടെ നിരക്ക് 2.5 ശതമാനമാണ്. കേരളം 2.63, രാജസ്ഥാൻ 2.82, മഹാരാഷ്ട്ര 5.53, ഡൽഹി 9.13 ശതമാനവും തമിഴ്‌നാട് 11.52 ശതമാനവുമാണ്. എല്ലാ കേസുകളിലും കോൺടാക്റ്റ് ട്രേസിങ് ആരംഭിച്ചെന്നും പുരോഗതിയിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.