റോഹ്തക്: രാജ്യത്തെ ക്ഷേത്രങ്ങളും റെയില്‍വേ സ്റ്റേഷനുകളും ബോംബ് സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. ജയ്ഷ്-ഇ-മുഹമ്മദ് നേതാവ് മസൂദ് അഹമദ്ദിന്‍റെ ഭീഷണി സന്ദേശത്തില്‍ ഇന്ത്യയിലെ 12 ഓളം റെയില്‍വേ സ്റ്റേഷനുകൾ തകർക്കുമെന്നാണ് പറയുന്നത്.

ഇന്ന് ഉച്ചയോടെ റോഹ്തക് റെയില്‍വേ സ്റ്റേഷൻ മാസ്റ്റർക്ക് ലഭിച്ച ഭീഷണി കത്തിലാണ് സ്ഫോടനത്തെ കുറിച്ച് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ റെയില്‍വേ പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കി. സ്റ്റേഷനുകളില്‍ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. റോഹ്തക്കിനൊപ്പം അംബാല, മുംബൈ, ജയ്‌പൂർ, കോട്ട എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകൾക്കാണ് ഭീഷണിയുള്ളത്. രാജസ്ഥാൻ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവടങ്ങളിലെ ക്ഷേത്രങ്ങൾ തകർക്കുമെന്നാണ് ഭീഷണി.