ന്യൂഡൽഹി: ജയ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ നാഗൂർ സ്വദേശികളായ ചുന റാമും ഐസാസ് ഖാനുമാണ് ഗൂഡാലോചനക്കുറ്റത്തിന് അറസ്റ്റിലായത്.
ഈ വർഷം ജൂലൈ മൂന്നിന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18.5 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ നാല് ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. റിയാദിൽ ജോലി ചെയ്തിരുന്ന പ്രതികൾ കൊറിയർ സേവനത്തിൽ ജോലി നോക്കിയിരുന്ന ആളുമായി ചേർന്ന് റിയാദിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ പറഞ്ഞു. എമർജൻസി ലൈറ്റുകളുടെ ബാറ്ററിയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അറസ്റ്റിലാവരുടെ പക്കൽ നിന്നും പെൻ ഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കേസുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ എൻഐഎ അറസ്റ്റ് ചെയ്തു.