വാഷിങ്ടൺ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി അമേരിക്ക. ഐഎസിന്‍റെ ഖൊറാസാൻ ഗ്രൂപ്പാണ് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും എന്നാല്‍ ശ്രമം പരാജയപ്പെട്ടതായും അമേരിക്കൻ നാഷണല്‍ ഇന്‍റലിജൻസ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്‍റെ ആക്ടിങ് ഡയറക്ടറുമായ റുസ്സെല്‍ ട്രാവേഴ്സ് വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാന് പുറത്ത് ആക്രമണത്തിന് പദ്ധതിയിടുകയാണ് ഐഎസ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഐഎസിന്‍റെ എല്ലാ സംഘടനകളെക്കുറിച്ചും ആശങ്ക ശക്തമണെന്നും റുസ്സെല്‍ ട്രാവേഴ്സ് പറഞ്ഞു. ഐഎസിന്‍റെ ഖൊറാസാന്‍ ഗ്രൂപ്പിന് തീവ്രവാദ ആക്രമണങ്ങൾ നടത്താൻ കഴിവുണ്ടോയെന്ന സെനറ്റര്‍ മാഗി ഹസ്സന്‍റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അമേരിക്കൻ സെനറ്റില്‍ ട്രാവേഴ്സിന്‍റെ പ്രതികരണം.
ഖൊറാസാന്‍ അഫ്‌ഗാനിസ്ഥാനിലെ യുഎസ് സേനയെ മാത്രമല്ല രാജ്യത്തെ തന്നെ ആക്രമിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസില്‍ നിന്ന് മാതൃക സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന 4000 ഭീകരരെങ്കിലും ദക്ഷിണേഷ്യയിലുണ്ടെന്നും റുസ്സെല്‍ പറഞ്ഞു. ആഗോളതലത്തിൽ ഇരുപതിലധികം ഐഎസ് ശാഖകളുണ്ടെന്ന് ട്രാവേഴ്സ് മുന്‍പ് വ്യക്തമാക്കിയിരുന്നു. അവയിൽ ചിലത് ഡ്രോൺ പോലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സിറിയയിലും ഇറാഖിലും ഐഎസിനെതിരെ അമേരിക്ക വിജയം നേടിയെങ്കിലും തീവ്രവാദ സംഘടന അമേരിക്കയ്ക്ക് വലിയ ഭീഷണിയായി തുടരുകയാണെന്ന് സെനറ്റർ ഹസ്സൻ പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഐഎസിന്‍റെ ഖൊറാസാന്‍ ഗ്രൂപ്പ് ന്യൂയോർക്കിൽ ആക്രമണത്തിന് ശ്രമിച്ചെങ്കിലും എഫ്ബിഐ ഇടപെട്ട് ശ്രമം പരാജയപ്പെടുത്തി.
2017ൽ ഐഎസ് സ്റ്റോക്ക്ഹോമിൽ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. അഫ്‌ഗാനിസ്ഥാന് പുറത്ത് തീവ്രവാദം വ്യാപിപ്പിക്കുന്നതിനുള്ള തെളിവാണ് ഇതെന്നും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ പറയുന്നു. അഫ്‌ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രവര്‍ത്തിച്ചുവരുന്ന ഹഖ്വാനി പോലുള്ള നിരവധി ഭീകരസംഘടനകളുമായി അല്‍ ഖ്വയ്ദയും ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ട്രാവേഴ്സ് കൂട്ടിച്ചേര്‍ത്തു.