ബെംഗളൂരു: ജമ്മു കശ്മീരിലെ ഇന്‍റർനെറ്റ്, കണക്റ്റിവിറ്റി പ്രശ്നങ്ങൾ അടുത്ത മാസങ്ങളിൽ തന്നെ പരിഹരിക്കപ്പെടുമെന്ന് കശ്മീരിലെ ലഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവ് കേവൽ കുമാർ ശർമ ബെംഗളൂരുവിൽ പറഞ്ഞു. ക്രമസമാധാനം നഷ്ടപ്പെടുത്താൻ ഇത്തരം സേവനങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വരും മാസങ്ങളിൽ നിയന്ത്രണങ്ങൾ പൂർണമായും എടുത്തു കളയുമെന്നും കേവൽ കുമാർ ശർമ്മ പറഞ്ഞു. ആഗോള നിക്ഷേപക സമ്മേളനത്തിന്‍റെ ഭാഗമായി ബെംഗ്ലൂരുവിൽ നടന്ന നിക്ഷേപകരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശർമ്മയുടെ പ്രതികരണം.
മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപകരുടെ ഉച്ചകോടിക്ക് മുന്നോടിയായി ജമ്മു കശ്മീർ സർക്കാർ നടത്തിയ റോഡ് ഷോയുടെ ഭാഗമായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സുപ്രീംകോടതി നിർദ്ദേശിച്ചതിന് ശേഷം ഭരണകൂടം എല്ലാ ആഴ്ചയും യോഗം ചേരുന്നുണ്ടെന്നും തുടർന്ന് രണ്ടാഴ്ച കൂടുമ്പോൾ ഇന്റർനെറ്റ് ഉപയോഗത്തിൽ കൂടുതൽ ഇളവ് നൽകുന്നുണ്ടെന്നും ശർമ കൂട്ടിച്ചേർത്തു. ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വളരെയധികം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.