ന്യൂഡൽഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച വിഷയത്തിൽ ചൈനയുമായി ഇടപെടാൻ ഇന്ത്യക്ക് സൈനിക മാർഗങ്ങളുണ്ടെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. സൈനിക, നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമേ തീരുമാനം നടപ്പാക്കൂ എന്നും റാവത്ത് പറഞ്ഞു.
ഫിംഗർ ഏരിയ, ഗാൽവാൻ വാലി, ഹോട്ട് സ്പ്രിംഗ്സ്, കോങ്‌റംഗ് നള തുടങ്ങി നിരവധി മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളിൽ ഇന്ത്യയും ചൈനയും തമ്മില്‍ ഭിന്നത നിലനില്‍ക്കുകയാണ്. അഞ്ച് ലെഫ്റ്റനന്‍റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മാസമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. എന്നാല്‍ സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല. അതിർത്തിയിൽ നിന്ന് പൂർണമായും പിന്മാറാൻ ചൈനീസ് സൈന്യം വിസമ്മതിക്കുകയാണ്. അതിനാൽ തന്നെ കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിന്ന് ഇന്ത്യൻ സൈന്യവും പിന്മാറാൻ തയാറായില്ല.