ന്യൂഡൽഹി: ഗൽവാൻ താഴ്വരയില്‍ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സായുധ സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിന് മൂന്നാഴ്‌ച പിന്നിടുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധിയുടെ തീവ്രത കുറയുന്നു. ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ അടുത്തിടെ നയതന്ത്ര സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയിലെ സ്റ്റേറ്റ് കൗൺസിലറും ചൈനീസ് വിദേശകാര്യ മന്ത്രിയുമായ വാങ് യി ജൂലൈ 5ന് ടെലിഫോണിലൂടെ രണ്ട് മണിക്കൂറോളമാണ് സംസാരിച്ചത്. ലഡാക്കിലെ പടിഞ്ഞാറൻ മേഖലയെക്കുറിച്ച് ഇരുപക്ഷവും ‘തുറന്നതും, ആഴത്തിലുമുള്ള കാഴ്‌ചപാടുകൾ’ പങ്കുവെച്ചു.
ഗൽവാൻ ഏറ്റുമുട്ടലിനെ തുടർന്ന് കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ വാങ് യിയുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. കൊവിഡ് സഹകരണത്തെക്കുറിച്ചുള്ള റഷ്യ-ഇന്ത്യ-ചൈന (ആർഐസി) ചട്ടക്കൂടിന് കീഴിൽ ഇരു നേതാക്കളും റഷ്യൻ പ്രതിനിധിയും വെർച്വൽ മീറ്റിങ്ങിന്‍റെ ഭാഗമായിരുന്നു. ഉഭയകക്ഷി തർക്കം ആർഐസി അജണ്ടയുടെ ഭാഗമായിരുന്നില്ല. അതിർത്തി തർക്ക പരിഹാരത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക പ്രതിനിധികളാണ് അജിത് ഡോവലും വാങ് യിയും. ബെയ്‌ജിങ്ങിൽ നിലവിലുള്ള സർക്കാർ ശ്രേണി പ്രകാരം സ്റ്റേറ്റ് കൗൺസിലർ വിദേശകാര്യമന്ത്രിയേക്കാൾ ഉയർന്ന റാങ്കാണ്.
രണ്ട് പ്രത്യേക പ്രതിനിധികൾ തമ്മിലുള്ള ചര്‍ച്ച വീണ്ടും സജീവമാക്കുന്നതിലൂടെ ഇന്ത്യ ഇപ്പോൾ ഉയർന്ന തലത്തിലുള്ള നയതന്ത്ര ഇടപെടൽ നടത്താനാണ് ശ്രമിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളാകാൻ അനുവദിക്കരുതെന്ന് ഇരുപക്ഷവും സമ്മതിച്ചതായും ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഉന്നത രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള സമവായത്തിന് അടിവരയിടുന്നതായും പ്രതിനിധികള്‍ പറഞ്ഞു.
രണ്ട് രാജ്യങ്ങളും അതിർത്തിയിലെ സൈനികരെ പൂർണമായി പിന്‍വലിക്കുകയും സമാധാനം പൂർണമായി പുനസ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പ്രതിനിധികള്‍ തമ്മില്‍ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക പിന്‍മാറ്റ നടപടികൾ ഇരുപക്ഷവും വേഗത്തിൽ പൂർത്തിയാക്കണമെന്നും അവർ സമ്മതിച്ചു. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായുള്ളതും കാലക്രമേണയുള്ളതുമായ സൈനിക പിന്മാറ്റം ഉറപ്പാക്കാൻ രണ്ട് പ്രത്യേക പ്രതിനിധികളും തമ്മില്‍ ധാരണയായി. ഇതിന് മുമ്പ് പലതവണ സൈനിക ചർച്ചകളിലും ഈ വിഷയത്തില്‍ ധാരണയുണ്ടായിരുന്നു. ഭാവിയിൽ അതിർത്തി പ്രദേശങ്ങളിൽ സമാധാനത്തിനു വിഘാതം സൃഷ്ടിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഇരുപക്ഷവും യഥാർഥ നിയന്ത്രണ രേഖയുടെ കാര്‍ക്കശ്യത്തെ മാനിക്കുകയും നിരീക്ഷിക്കുകയും ചെയ്യണമെന്നും സ്ഥിതിഗതികൾ മാറ്റുന്നതിനും ഏകീകൃതമായി നടപടിയെടുക്കരുതെന്നും പ്രതിനിധികൾ വീണ്ടും സ്ഥിരീകരിച്ചു.
ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിൽ ഏകോപനത്തിനായുള്ള വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സല്‍ട്ടേഷന്‍ ആൻഡ് കോര്‍ഡിനേഷന്‍ (ഡബ്ല്യുഎംസിസി) എന്ന ചട്ടക്കൂടിൽ നയതന്ത്ര, സൈനിക ചർച്ചകൾ തുടരാൻ ഇന്ത്യയും ചൈനയും സമ്മതിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ ഫലങ്ങൾ കൈവരിക്കുന്നതിനായി എത്തിച്ചേർന്ന ധാരണകൾ സമയബന്ധിതമായി നടപ്പിലാക്കാനും പ്രത്യേക പ്രതിനിധികൾ തമ്മില്‍ ധാരണയായി.